
സംഗീതത്തിന് പ്രായമില്ല. പഴയ പാട്ടുകളുടെ ആത്മാവ് നഷ്ടപ്പെടാതെ അവയെ പുതിയ രീതിയിൽ കൂട്ടിയിണക്കുമ്പോൾ ജനിക്കുന്നത് ജെൻസിയുടെ പ്ലേലിസ്റ്റ് ആണ്. റീമിക്സ് കളുടെ കാലഘട്ടത്തിൽ റേഡിയോകളിൽ നിന്ന് സ്പോട്ടിഫൈ കാലഘട്ടത്തിലേക്ക് എത്തുമ്പോഴും, പഴയ ഈണങ്ങളും രൂപങ്ങളും മാറ്റി പഴയ പാട്ടുകളെ പുതിയ തലമുറയുടെ മുന്നിലേക്ക് എത്തിക്കുന്ന രീതി ഏറെ പ്രശസ്തി നേടുന്നു.
സംഗീത ലോകത്ത് ഇന്ന് കാണാൻ കഴിയുന്നത് അതിശയിപ്പിക്കുന്ന ഒരു മാറ്റമാണ്. പാട്ടുകൾ കാസറ്റുകളിൽ നിന്ന് സിഡിയിലേക്കും പിന്നീട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കും മാറിയപ്പോൾ ആയുസ്സ് കുറയുമെന്ന് കരുതിയ പഴയ ഈണങ്ങൾ ഇന്ന് ‘ജെൻസി’ തലമുറയുടെ ഹെഡ്ഫോണുകളിൽ ഇടം പിടിക്കുകയാണ്.
മുപ്പതും നാൽപ്പതും വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഗാനങ്ങൾ പോലും ഇന്ന് ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെയും സ്പോട്ടിഫൈ പ്ലേലിസ്റ്റുകളിലൂടെയും ഒരു ‘പുത്തൻ തരംഗം’ സൃഷ്ടിക്കുന്നു.മോഡേൺ സിനിമകളിൽ പഴയ സ്റ്റൈൽ പാട്ടുകൾ കൊണ്ടുവന്ന ലോകേഷ് കനകരാജ്, സുഷിൻ ശ്യാം, വിഷ്ണു വിജയ്, സാം സി.എസ് പോലുള്ളവർ ജൻസിയുടെ പ്ലേലിസ്റ്റ് ഭരിക്കുന്നു.
ഇൻസ്റ്റാഗ്രാം റീൽസുകൾക്ക് താഴെ ‘Old is Gold’ എന്ന കമന്റുകൾ ഇന്ന് കുറവാണ്. പകരം,’Vibe’, ‘Aesthetic’, ‘Soulful’ തുടങ്ങിയ വാക്കുകളാണ്. മുപ്പതും നാല്പതും വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഗാനങ്ങൾ ഇന്ന് ജെൻസി തലമുറയുടെ ഹൃദയം കീഴടക്കുകയാണ്. പുതിയ സിനിമകളിൽ പഴയ പാട്ടുകൾ ‘റീമിക്സ്’ ചെയ്തോ അല്ലെങ്കിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുപയോഗിച്ച് വരുന്നത് ഒരു ട്രെൻഡാണിപ്പോൾ.ഇത് വെറുമൊരു കേൾവി സുഖത്തിനപ്പുറം അവരുടെ വൈബിന്റെ പ്രശ്നമാണ്.

അഴകിയ ലൈല
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ ഡാൻസ് ഫ്ലോറുകളെ തീപിടിപ്പിച്ച സിർപ്പിയുടെ ആ ഐക്കോണിക് മാസ്റ്റർപീസ്! ഉള്ളത്തെ അള്ളിത്ത (1996) സിനിമയിലെ അഴകിയ ലൈല എന്ന ഗാനം സൃഷ്ടിച്ച ഓളം വേറെ ലെവലായിരുന്നു. പുറത്തിറങ്ങിയ പതിറ്റാണ്ടുകൾക്ക് ശേഷം ഇൻസ്റ്റാഗ്രാം റീൽസുകളിൽ ഇതിന്റെ സ്പീഡ്-അപ്പ് (Sped-up) പതിപ്പുകൾ തരംഗമായതോടെ ഗാനം വീണ്ടും ‘വൈറൽ’ മോഡിലായി.
പഴയ ഗൃഹാതുരത്വവും പുതിയ കാലത്തെ എനർജിയും ഒത്തുചേരുന്ന ഈ ട്രാക്ക്, വെറുമൊരു റീമിക്സിനുമപ്പുറം ഇന്നത്തെ ജെൻ-സിയുടെ ഒരു ‘അൾട്ടിമേറ്റ് വൈബ്’ (Ultimate Vibe) ആണ്. ഒരുകാലത്ത് റേഡിയോയിൽ തരംഗമായിരുന്ന ഈ ട്രാക്ക് ഇന്ന് ജെൻ-സിയുടെ ഹെഡ്ഫോണുകളിൽ ‘മെയിൻ ക്യാരക്ടർ എനർജി’ (Main Character Energy) നൽകുന്ന ഒരു ഗ്ലോ-അപ്പ് (Glow-up) മൂഡിലാണ്.പാർട്ടി മൂഡിലായാലും ഡ്രൈവിംഗിലായാലും ഈ പാട്ട് നല്കുന്നത് പ്രത്യേക എനർജിയാണ്.
സ്ലോ റീമിക്സുകളിൽ നിന്ന് ലോ-ഫൈ (Lo-Fi) വേർഷനുകളിലേക്കുള്ള ഈ ഗാനത്തിന്റെ മാറ്റം സിംപ്ലി ‘അസ്തെറ്റിക്’ (Aesthetic) ആണ്. ഇതൊരു തമിഴ് ഗാനമാണെങ്കിലും 2005-ൽ പുറത്തിറങ്ങിയ കൊച്ചി രാജാവിലൂടെയും 2024 – ൽ ഇറങ്ങിയ ഗുരുവായൂരമ്പലനടയിലൂടെയും വീണ്ടും ജെൻസികളുടെ പ്ലേലിസ്റ്റിൽ കയറി കൂടി.

ദേവദൂതർ പാടി
1985-ൽ ഔസേപ്പച്ചൻ എന്ന മാന്ത്രികൻ ഒരുക്കിയ കാതോട് കാതോരം എന്ന സിനിമയിലെ ഈ ഗാനം പതിറ്റാണ്ടുകൾക്കിപ്പുറം ഒരു മുഴുനീള ‘വൈബ് റീസെറ്റ്’ (Vibe Reset) ആണ് നടത്തിയത്! ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിൽ ചാക്കോച്ചന്റെ ആ അൺലിമിറ്റഡ് എനർജിയുള്ള ഡാൻസ് മൂവ്സ് കൂടി ചേർന്നപ്പോൾ സംഗതി വേറെ ലെവലായി.ജാക്സൺ അർജുവാണ് ഈ ഗാനം പുനർനിർമാണം നടത്തിയിരിക്കുന്നത്.ഡോൺ വിൻസെന്റിന്റെ സംഗീതസംവിധാനത്തോടൊപ്പം ബിജു നാരായണന്റെ ആലാപന രീതി കൂടിയായപ്പോൾ ഗാനം ഗാനാസ്വാദകരുടെ ഇടയിൽ ക്ലിക്കായി.
ഒരുകാലത്ത് റേഡിയോയിൽ ഒഴുകിനടന്ന ഈ ഈണം ഇന്ന് ഇൻസ്റ്റാഗ്രാം റീൽസുകളിൽ ‘ലിറ്റ്’ (Lit) ആയി തിളങ്ങുകയാണ്. പഴയ തലമുറയുടെ ആത്മാവും പുതിയ തലമുറയുടെ ‘സ്വാഗ്’ (Swag) ഉം ഒത്തുചേരുന്ന ഈ പാട്ട് ഓരോ ജെൻ-സി പ്ലേലിസ്റ്റിലും ഒരു ‘ബോപ്പ്’ (Bop) ആയി മാറിയിരിക്കുന്നു. ഇത് വെറുമൊരു പാട്ടല്ല, കാലത്തെ തോൽപ്പിക്കുന്ന ഒരു ‘എറ്റേണൽ മൂഡ്’ (Eternal Mood) ആണ്!

കറുത്ത മച്ചാ…
ഇളയരാജ സംഗീത സംവിധാനം ചെയ്ത പുതു നെല്ല് പുതു നാത്ത് എന്ന സിനിമയിലെ കറുത്തമച്ച ഗാനം പുതിയ കാലത്തെ Beats ചേർത്ത് ഇറക്കിയപ്പോൾ സംഗതി Fire ആയി.
2025 ൽ റിലീസായ തമിഴ് റൊമാന്റിക് കോമഡി ഡ്രാമ ഫിലിം ‘Dude’ ലെ മമിതാ ബൈജുവിന്റെ എനർജെറ്റിക്ക് ഡാൻസ് തിയേറ്റർ സീനിലും അതുപോലെ റിഹേഴ്സൽ വീഡിയോയും സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ചതായിരുന്നു.

കിളിയേ കിളിയേ
1983-ൽ ‘ആ രാത്രി’ എന്ന മൂവിയിലൂടെ വന്ന ഈ പാട്ട് സത്യത്തിൽ ഒരു ക്ലാസിക് മാസ്റ്റർപീസ് ആണ്. പക്ഷേ ഇപ്പോൾ ലോക എന്ന സൂപ്പർ ചിത്രത്തിലൂടെ ഡിജെ ശങ്കറിന്റെ (DJ Sankar) മിക്സ് കൂടെ വന്നതോടെ സംഗതി സോഷ്യൽ മീഡിയയിൽ വ്യാപകമായി പടർന്നു.ഇളയരാജയുടെ മ്യൂസിക്കും പൂവച്ചൽ ഖാദറിന്റെ വരികളും അതിൽ വെള്ള വസ്ത്രധാരിയായ കല്യാണി പ്രിയദർശന്റെ പ്രസൻസ് കൂടിയായപ്പോൾ സംഭവം പൊളിച്ചു.

പവർഫുൾ കംബാക്ക്
കമൽ സംവിധാനം ചെയ്ത നിറം (1999) സിനിമയിലെ ആ ഐക്കോണിക് ‘പ്രായം നമ്മിൽ’ പാട്ടും ദ വീക്കെൻഡിന്റെ സ്റ്റാര്ബോയും കൂടെ മിക്സ് ചെയ്തപ്പോൾ സോഷ്യൽ മീഡിയ ശരിക്കും കത്തി. DJ SIX Fight (റൊമിനിക് സ്റ്റീഫൻ) ഇതിന് കൊടുത്ത ആ ഒരു സ്പിൻ അത് ജൻസി പിള്ളേരടക്കം ഏറ്റെടുത്തു. പ്രകാശ് മാത്യു എന്ന ബോബൻ ആലുമ്മൂടന്റെ ആ വിന്റേജ് സീനുകൾ സ്റ്റാർബോയ് ബീറ്റിൽ വന്നപ്പോൾ സംഗതി പക്കാ ‘Main Character Energy’ ആയി മാറി.
പലരും ഇതിനെ പ്രകാശ് മാത്യുവിന്റെ ഒരു പവർഫുൾ കംബാക്ക് ആയിട്ടാണ് സെലിബ്രേറ്റ് ചെയ്തത്. വല്ലാത്തൊരു നോസ്റ്റാൾജിയയും മോഡേൺ ബീറ്റും കൂടെ ചേർന്നപ്പോൾ സംഭവം Slay ആയി.

പതിനാലാം രാവിന്റെ…
1996ൽ ഇറങ്ങിയ ഭരതൻ ചിത്രമായ ദേവരാഗത്തിലെ ‘യയയാ യാദവാ എനിക്കറിയാം’വർഷത്തിനുശേഷം ‘പ്രേമലു’വിലൂടെയും, 1985ൽ ഇറങ്ങിയ ജോഷിയുടെ സൂപ്പർഹിറ്റ് മമ്മൂട്ടിച്ചിത്രം നിറക്കൂട്ടിലെ ‘പൂമാനമേ ഒരു രാഗമേഘം താ’ഓസ്ലറിലൂടെയും വീണ്ടുമെത്തി. പ്രേമത്തിലൂടെയും മഞ്ഞുമ്മൽ ബോയ്സിലൂടെയും ഗുണയിലെ ‘കൺമണീ അൻപോടു കാതലൻ’എന്ന പാട്ടും Genz യുടെ മൂളി പാട്ടായി മാറിയതാണ്.
ഫെബ്രുവരി 6-ന് തിയേറ്ററുകളിൽ റിലീസ് ആയ ജയറാം-കാളിദാസ് കോമ്പോയുടെ ‘ആശകൾ ആയിരം’ എന്ന ചിത്രത്തിലും വിന്റേജ് ജയറാം ഏട്ടന്റെ ‘ഷാർജ ടു ഷാർജ’യിലെ ആ ഐക്കോണിക് ‘പതിനാലാം രാവിന്റെ’ എന്ന പാട്ട് വീണ്ടും സ്ക്രീനിൽ സംവിധായകൻ: ജി. പ്രജിത്തും സംഗീത സംവിധായകൻ സനൽ ദേവും കൊണ്ടുവന്നിട്ടുണ്ട്.




