ഒരിക്കൽ മനുഷ്യർ പാർത്തതും അന്യോന്യം ഇടപഴകിയതും വീടു വച്ചതും കുടുംബം കെട്ടിപ്പടുക്കുകയും ചെയ്ത ഗ്രാമങ്ങൾ. വർഷങ്ങളായി അവിടെ താമസിച്ചവർ. പിന്നീട് എന്തൊക്കെയോ കാരണങ്ങളാൽ അവിടെ നിന്നും പലായനം ചെയ്തവർ. ഇന്ന് ആ സ്ഥലങ്ങളിൽ മനുഷ്യരില്ല, പകരം പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളും, വളർന്നു പന്തലിച്ച മരങ്ങളും, കാട് പിടിച്ച സ്ഥലങ്ങളും മാത്രം. ഒന്നു കൂടെ പറഞ്ഞാൽ ഗോസ്റ്റ് വില്ലേജ്. ഈ ലോകത്തിന്റെ പല ഭാഗങ്ങളിലായി നിരവധി ഗോസ്റ്റ് വില്ലേജുകൾ ഉണ്ട്. അതിൽ ചില സ്ഥലങ്ങളിൽ നീണ്ട വർഷങ്ങൾക്കിപ്പുറം മനുഷ്യസ്പർശമേൽക്കാൻ തുടങ്ങിയിരിക്കുന്നു. വിനോദ സഞ്ചാരികളാണ് ഇവിടങ്ങളിൽ എത്തുന്നവർ. ഒരിക്കൽ സ്വന്തമെന്നു കരുതിയ സ്ഥലം, നാട് എല്ലാം അന്യം നിന്നു പോയ മനുഷ്യർ. അവിടെ നിന്നും താമസം മാറിപ്പോയവരിൽ ആരെങ്കിലുമൊക്കെ ഇന്നും ജീവനോടെയുണ്ടാകുമോ? യഥാർഥത്തിൽ അതിന് ഉത്തരമില്ല. എങ്കിലും ഓർമകൾ പേറുന്ന ഇന്നു മനുഷ്യരില്ലാത്ത ചില ഗോസ്റ്റ് വില്ലേജുകൾ പരിചയപ്പെട്ടലോ?

ഹൗതൗവാൻ - ചൈന
മുത്തശ്ശിക്കഥയിലെന്ന പോലെ തോന്നിക്കുന്ന ചൈനയിലെ ഒരു ഗ്രാമം. ചൈനയുടെ കിഴക്കൻ തീരത്തുള്ള ഷെങ്‌സി ദ്വീപസമൂഹത്തിന്റെ ഭാഗമായ ഷെങ്‌ഷാൻ ദ്വീപിലെ ഉപേക്ഷിക്കപ്പെട്ട ഗ്രാമമാണ് ഹൗതൗവാൻ. അന്ന് 1980-കളിൽ 3,000 ത്തിലധികം താമസക്കാരുള്ള ഒരു മത്സ്യബന്ധന ഗ്രാമമായിരുന്നു ഇത്. എന്നാൽ, എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും സൗകര്യങ്ങളുടെ അഭാവവും കാരണം 90-കളിൽ ഗ്രാമീണർ ഇവിടെ നിന്നും മാറിത്താമസിക്കാൻ തുടങ്ങി. ഈ കൊഴിഞ്ഞു പോക്കിന്റെ ഫലമായി 2002-ൽ ഈ ഗ്രാമം ഔദ്യോഗികമായി ജനവാസമില്ലാത്ത ഇടമായി പ്രഖ്യാപിക്കപ്പെടുകയും അടുത്തുള്ള ഗ്രാമത്തിൽ ലയിപ്പിക്കുകയും ചെയ്തു.

പതിറ്റാണ്ടുകളായി ഇവിടെ മനുഷ്യവാസമില്ല. അന്ന് നിരവധി വീടുകൾ ഇവിടെയുണ്ടായിരുന്നു. എന്നാലിന്ന് കടലിന് അഭിമുഖമായുള്ള ഈ മലഞ്ചെരുവിലെ വീടുകളെല്ലാം പച്ചപ്പാർന്ന വള്ളിച്ചെടികൾ കൊണ്ട് പൂർണ്ണമായും മൂടിക്കഴിഞ്ഞു. ചില വീടുകളിൽ പഴയ ഫർണിച്ചറുകൾ ഇപ്പോഴും അതേപടിയുണ്ട്. 2015-ൽ ഈ ഗ്രാമത്തിന്റെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഹൗതൗവാൻ ലോകശ്രദ്ധ നേടിയത്.
ഇപ്പോൾ ഹൗതൗവാൻ സഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. തൊട്ടടുത്തു നിന്ന് കാണാൻ കഴിയില്ലെങ്കിലും നിശ്ചിത അകലത്തിൽ നിന്നും കാഴ്ച്ചകൾ കാണാം. ടിക്കറ്റ് നിരക്കും ഉണ്ട്.

വരോഷ - സൈപ്രസ്
50 വർഷങ്ങൾക്ക് മുമ്പ് എങ്ങനെയാണോ അതേപടി ഇന്നും നിലനിൽക്കുന്ന ഒരു ഉപേക്ഷിക്കപ്പെട്ട നഗരമാണ് മിഡിൽ ഈസ്റ്റ് രാജ്യമായ സൈപ്രസിൽ സ്ഥിതി ചെയ്യുന്ന വരോഷ എന്ന നഗരം. വർഷം 1974, അന്ന് തുർക്കിയുടെ അധിനിവേശം നടക്കുന്നതിന് മുമ്പ്, സമ്പന്നരും പ്രശസ്തരും അവധിക്കാലം ആഘോഷിക്കാൻ എത്തിയിരുന്ന ഒരു ആഡംബര വിനോദസഞ്ചാര കേന്ദ്രമായിരുന്നു വാരോഷ. എന്നാൽ യുദ്ധം തുടങ്ങിയതോടെ, ഏകദേശം 40,000 താമസക്കാർ യാതൊരു മുന്നറിയിപ്പുമില്ലാതെ ഈ തീരദേശ നഗരത്തിൽ നിന്ന് പലായനം ചെയ്തു. അതിനുശേഷം ദ്വീപിന്റെ ഈ ഭാഗം തുർക്കിയുടെ നിയന്ത്രണത്തിലാവുകയും താമസക്കാർക്ക് മടങ്ങിവരാൻ കഴിയാതെ പോവുകയും ചെയ്തു. പക്ഷേ കഴിഞ്ഞ മൂന്ന് വർഷമായി വിനോദസഞ്ചാരികൾക്ക് ഈ നഗരം സന്ദർശിക്കാൻ അനുവാദമുണ്ട്. കാൽനടയായോ സ്കൂട്ടറിലോ സൈക്കിളിലോ സൗജന്യമായി നഗരം ചുറ്റിക്കാണാം. കുറഞ്ഞ നിരക്കിൽ ഗോൾഫ് കാർട്ടുകളും വാടകയ്ക്ക് ലഭ്യമാണ്. എന്നാൽ ദശകങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ നഗരത്തിലെ കെട്ടിടങ്ങൾ പലതും തകർന്നു വീഴാനായതാണ്. ഈ സാധ്യത കണക്കിലെടുത്ത്, സന്ദർശകർക്കായി നിശ്ചയിച്ചിട്ടുള്ള സുരക്ഷിത മേഖലകളിൽ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ.

ബോഡി – അമേരിക്ക
1879-ൽ ബോഡിയിൽ പതിനായിരത്തോളം താമസക്കാരും രണ്ടായിരത്തോളം കെട്ടിടങ്ങളുമുണ്ടായിരുന്നു. അടുത്തുള്ള സ്വർണ്ണ ഖനികളായിരുന്നു ഈ ജനസംഖ്യാ വർധനവിന് കാരണം. എന്നാൽ അവരുടെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. അതിശൈത്യവും കഠിനമായ ചൂടുള്ള വേനൽക്കാലവും വളരെ ബുദ്ധിമുട്ടായി മാറി. കുടിവെള്ളത്തിനോ വിറകിനോ ഉള്ള സൗകര്യങ്ങൾ പരിമിതമായിരുന്നു എന്ന് മാത്രമല്ല, അക്രമങ്ങൾ അക്കാലത്ത് ഇവിടെ പതിവായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സ്വർണ്ണ ശേഖരം കുറഞ്ഞപ്പോൾ ഖനി തൊഴിലാളികൾ അവിടെ നിന്ന് മാറാൻ തീരുമാനിച്ചു.



തുടർന്ന് 1890-കളിലുണ്ടായ വലിയൊരു തീപിടുത്തം നഗരത്തിന്റെ ഭൂരിഭാഗവും നശിപ്പിച്ചു. പിന്നീട് ചെറിയ രീതിയിൽ ജനവാസം തിരികെ വന്നെങ്കിലും, 1932-ലുണ്ടായ മറ്റൊരു തീപിടുത്തം നഗരത്തിന്റെ 10 ശതമാനം കൂടി നശിപ്പിച്ചതോടെ 1940-കളോടെ ശേഷിച്ച ആളുകളും ഈ നഗരത്തെ പൂർണ്ണമായും ഉപേക്ഷിച്ചു. മറ്റ് 'പ്രേതനഗരങ്ങളെ' പോലെ വെറുമൊരു വിനോദസഞ്ചാര കേന്ദ്രമായി മാറ്റാതെ, ബോഡിയെ ഒരു ചരിത്ര സ്മാരകമായി കാലിഫോർണിയ സ്റ്റേറ്റ് പാർക്ക് സംരക്ഷിച്ചുവരികയാണ്. നാഷണൽ രജിസ്റ്റർ ഓഫ് ഹിസ്റ്റോറിക് പ്ലേസസിലും (National Register of Historic Places) ഈ നഗരം ഇടംപിടിച്ചിട്ടുണ്ട്.

ഹാഷിമ ഐലൻഡ് – ജപ്പാൻ
കടലിനു നടവിലെ നിഗൂഢമായ കൽക്കരി നഗരം. പേരു പോലെ തന്നെ കൽക്കരി ആയിരുന്നു ഇവിടെ ഖനനം ചെയ്തുകൊണ്ടിരുന്നത്.'ബാറ്റിൽഷിപ്പ് ഐലൻഡ്' എന്നും അറിയപ്പെടുന്ന ഈ ദ്വീപ്, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച അപൂർവ്വം 'പ്രേതനഗരങ്ങളിൽ' ഒന്നാണ്.
നാഗസാക്കി തീരത്തോട് ചേർന്ന് കിടക്കുന്ന ഈ വിജനമായ ദ്വീപ്, 1890-ൽ മിത്സുബിഷി കമ്പനി വാങ്ങിയതോടെയാണ് ഒരു വ്യവസായ കേന്ദ്രമായി മാറിയത്. ഇവിടത്തെ കൽക്കരി ഖനന പ്രവർത്തനങ്ങൾ തൊഴിലാളികളെ പതുക്കെ ഈ ദ്വീപിലേക്ക് ആകർഷിച്ചു. തുടർന്ന് അപ്പാർട്ട്മെന്റുകളും ചെറിയൊരു ജനസമൂഹവും അവിടെ ഉയർന്നുവന്നു. 1950 ആയപ്പോഴേക്കും ഇവിടുത്തെ ജനസംഖ്യ അയ്യായിരത്തോളമായി.

കാലക്രമേണ കൽക്കരിയുടെ ഉപയോഗം കുറയുകയും 1975-ഓടെ ഖനന പ്രവർത്തനങ്ങൾ നിർത്തുകയും ചെയ്തു. ഇതോടെ തൊഴിലാളികളും ഖനി തൊഴിലാളികളും ഉടനടി ദ്വീപ് വിട്ടുപോയി. ഹാഷിമ ദ്വീപ് ഉപേക്ഷിക്കപ്പെട്ടതോടെ പ്രകൃതി ആ നഗരത്തെ പതുക്കെ കീഴടക്കിത്തുടങ്ങി. പിന്നീട്
2009-ൽ, വ്യവസായ അവശിഷ്ടങ്ങൾ പോലെ കാണപ്പെട്ട ഈ പ്രദേശത്തെ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കാൻ ജപ്പാൻ തീരുമാനിച്ചു.

പ്രിപ്യാറ്റ്, ചെർണോബിൽ, യുക്രെയിൻ
ലോകത്തെ നടുക്കിയ വലിയ ദുരന്തങ്ങളിലൊന്നാണ് ചെർണോബിലെ ആണവദുരന്തം. ഒറ്റ ദിവസം കൊണ്ട് സ്വപ്നങ്ങളെല്ലാം മണ്ണോടടിഞ്ഞ ദുരന്തത്തെ മുഖാമുഖം കണ്ട മനുഷ്യർ. അധികം സമയം വേണ്ടിവന്നില്ല അതിനുള്ളിൽ തന്നെ അവിടം ഒരു പ്രതനഗരമായി മാറി. 1986 ഏപ്രിൽ 26-ന് ഇവിടുത്തെ ആണവ റിയാക്ടർ പൊട്ടിത്തെറിക്കുകയും മാരകമായ അളവിൽ വികിരണം അന്തരീക്ഷത്തിലേക്ക് പടരുകയും ചെയ്തു. നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ പേർക്ക് റേഡിയേഷൻ സംബന്ധമായ അസുഖങ്ങളാൽ ജീവിതം കഠിനമാവുകയും ചെയ്തു
'ചെർണോബിൽ' എന്ന പേരിൽ പുറത്തിറങ്ങിയ പ്രശസ്തമായ ടിവി പരമ്പരയിലൂടെയോ അല്ലെങ്കിൽ 'കോൾ ഓഫ് ഡ്യൂട്ടി 4'എന്ന ഗെയിമിലൂടെയോ മിക്കവരും ഈ നഗരത്തിന്റെ ദൃശ്യങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഈ ഭയപ്പെടുത്തുന്ന നഗരം ഇന്ന് വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാനാകും.

ചെർണോബിലിനെ രണ്ട് 'എക്സ്ക്ലൂഷൻ സോണുകളായി' തിരിച്ചിട്ടുണ്ട്:
ഇന്നർ സോൺ: സ്ഫോടനത്തിന്റെ കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം.
ഔട്ടർ സോൺ: 30 കിലോമീറ്റർ ചുറ്റളവിലുള്ള പുറം പ്രദേശം.
സന്ദർശകർക്ക് ഔട്ടർ സോണിൽ രാത്രി താമസിക്കാൻ അനുവാദമുണ്ട്, എന്നാൽ ഇന്നർ സോണിൽ വളരെ കുറച്ചു സമയം മാത്രമേ ചെലവഴിക്കാൻ കഴിയൂ.
വികിരണത്തിന്റെ അളവ് കാലക്രമേണ ഗണ്യമായി കുറഞ്ഞുവെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. ഇന്നർ സോണിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലൂടെ കുറഞ്ഞ സമയം നടന്നു കാണുന്നത് ഒരു എക്സ്-റേ എടുക്കുന്നതിന് തുല്യമായ റേഡിയേഷൻ മാത്രമേ ശരീരത്തിൽ എത്തിക്കൂ എന്നാണ് കരുതപ്പെടുന്നത്. ഉപേക്ഷിക്കപ്പെട്ട ഫാക്ടറികൾ, കെട്ടിടങ്ങൾ, നഗരത്തിന്റെ അടയാളമായ ഫെറിസ് വീൽ എന്നിവ ഇവിടെ കാണാം. നിലവിൽ ചെർണോബിലിന്റെ പുറം മേഖലയിൽ ഏകദേശം 200-ഓളം താമസക്കാരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.





