ഇന്ത്യയിൽ പരസ്യങ്ങൾക്കായി ഒരു രൂപ പോലും ചെലവാക്കാതെ, വാമൊഴിയിലൂടെ മാത്രം ലോകപ്രശസ്തമായ ഒരു മദ്യ ബ്രാൻഡുണ്ട്- ‘ഓൾഡ് മങ്ക്’. അതിന്റെ തുടക്കവും വളർച്ചയും ഏറെ കൗതുകകരമാണ്.
എഡ്വേർഡ് ഡയർ മുതൽ കപിൽ മോഹൻ വരെ
ബ്രിട്ടിഷ് സൈനികർക്ക് ബിയർ എത്തിക്കുന്നതിനായി 1855-ൽ എഡ്വേർഡ് ഏബ്രഹാം ഡയർ എന്ന ഇംഗ്ലീഷുകാരൻ ഹിമാചൽ പ്രദേശിലെ കസോളിൽ ഒരു ബ്രൂവറി സ്ഥാപിച്ചു. ഏഷ്യയിലെ ആദ്യ ബിയർ ബ്രാൻഡായ ‘ലയൺ’ അദ്ദേഹം അവിടെനിന്നാണ് പുറത്തിറക്കിയത്.

Image Credit: Instagram/oldmonk_indiaa
പിന്നീട് 1930-കളിൽ എച്ച്.ജി. മേക്കിൻ കമ്പനി വാങ്ങിയതോടെ കമ്പനി ‘ഡയർ മേക്കിൻ ബ്രൂവറീസ്’ ആയി മാറി. സ്വാതന്ത്ര്യത്തിന് ശേഷം 1949-ൽ നരേന്ദ്ര നാഥ് മോഹൻ ഈ കമ്പനി ഏറ്റെടുക്കുകയും ‘മോഹൻ മേക്കിൻ ബ്രൂവറീസ്’ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. കമ്പനിയുടെ ചരിത്രം മാറ്റിമറിച്ചത് നരേന്ദ്ര നാഥ് മോഹന്റെ മകനായ വേദ് രത്തൻ മോഹൻ ആണ്.
യൂറോപ്യൻ സന്ദർശനത്തിനിടെ ബെനഡിക്റ്റൈൻ സന്യാസിമാരിൽ നിന്നും അവർ നിർമിക്കുന്ന മദ്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ‘ഓൾഡ് മങ്ക്’ എന്ന ആശയം അവതരിപ്പിക്കുന്നത്. ഏഴ് വർഷത്തോളം ഓക്ക് ബാരലുകളിൽ സൂക്ഷിച്ചു പാകപ്പെടുത്തിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത ഡാർക്ക് റം ആണിത്.
വേദ് രത്തൻ മോഹന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരൻ കപിൽ മോഹൻ കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ കീഴിലാണ് ഓൾഡ് മങ്ക് ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ മദ്യ ബ്രാൻഡായി വളർന്നത്. രസകരമായ വസ്തുത, ഓൾഡ് മങ്ക് അതിന്റെ ചരിത്രത്തിലൊരിക്കലും വലിയ രീതിയിലുള്ള പരസ്യങ്ങൾ നൽകിയിട്ടില്ല എന്നതാണ്.
സന്യാസിയുടെ മുഖമുള്ള കുപ്പി
ബെനഡിക്റ്റൈൻ സന്യാസികൾ ഉണ്ടാക്കിയിരുന്ന മദ്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന് ‘ഓൾഡ് മങ്ക്’ (വൃദ്ധനായ സന്യാസി) എന്ന പേര് നൽകിയത്. ആ കുപ്പിയുടെ രൂപവും അതിൽ പതിപ്പിച്ചിരിക്കുന്ന സന്യാസിയുടെ മുഖവും ഇന്നും മാറ്റമില്ലാതെ തുടരുന്നു.
ആളുകൾ അത് തേടി വരും

മറ്റെല്ലാ കമ്പനികളും കോടികൾ മുടക്കി പരസ്യം ചെയ്യുമ്പോൾ, ഓൾഡ് മങ്ക് വലിയ പരസ്യങ്ങൾ നൽകിയില്ല. “നല്ല ഉൽപന്നമാണെങ്കിൽ ആളുകൾ അത് തേടി വരും” എന്നതായിരുന്നു കപിൽ മോഹനന്റെ വിശ്വാസം. ആ വിശ്വാസം ശരിയായിരുന്നു. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ഈ റമ്മിന്റെ രുചി പടർന്നു.
വാനിലയുടെ മണവും കടും നിറവും
ഓൾഡ് മങ്കിനെ പ്രിയപ്പെട്ടതാക്കുന്നത് അതിന്റെ രുചി തന്നെയാണ്. വാനിലയുടെ നേർത്ത മണവും, കടും ചുവപ്പ് കലർന്ന കറുപ്പ് നിറവും ഇതിനെ മറ്റു റമ്മുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. കുറഞ്ഞത് ഏഴ് വർഷമെങ്കിലും പഴക്കമുള്ള മദ്യമാണ് ഇതിൽ ഉപയോഗിക്കുന്നത്.

മലയാളികൾക്കിടയിലും ഓൾഡ് മങ്കിന് പ്രത്യേക സ്ഥാനമുണ്ട്. പ്രത്യേകിച്ച് തണുപ്പുള്ള കാലാവസ്ഥയിലും സൗഹൃദക്കൂട്ടായ്മകളിലും ഓൾഡ് മങ്ക് ഒരു ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. ഒരു വലിയ കാലഘട്ടത്തിന്റെ ഓർമ്മകളും സൗഹൃദങ്ങളും ഈ കുപ്പിക്കുള്ളിലുണ്ടെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.




