ലോകത്തെ മുൻനിര ടെക് കമ്പനികളുടെ സിഇഒമാരിൽ പലരും പ്രതിവർഷം കൈപ്പറ്റുന്ന ശമ്പളം എത്രയാണെന്നറിയാമോ? വെറും ഒരു ഡോളർ (ഏകദേശം 92 രൂപ). മെറ്റാ മേധാവി മാർക്ക് സക്കർബർഗ്, ടെസ്‌ലയുടെ ഇലോൺ മസ്ക് തുടങ്ങിയ പ്രമുഖർ ഈ പട്ടികയിലുണ്ട്. കേൾക്കുമ്പോൾ അദ്ഭുതം തോന്നുമെങ്കിലും, ഈ ‘വൺ ഡോളർ സാലറി’ ഇവരെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
വൺ ഡോളർ സാലറി ക്ലബ്
ഒരു രൂപ പോലും ശമ്പളം വാങ്ങാതെ ഒരു കമ്പനിയുടെ ജീവനക്കാരനായി തുടരാൻ നിയമപരമായി തടസ്സങ്ങളുണ്ട്. അതുകൊണ്ട് തന്നെ ‘വോളന്റിയർ’ എന്ന പദവി ഒഴിവാക്കി ഔദ്യോഗിക പദവി നിലനിർത്താനാണ് പ്രതീകാത്മകമായ ഈ ഒരു ഡോളർ ശമ്പളം നിശ്ചയിക്കുന്നത്. ഈ പ്രവണത പിന്തുടരുന്ന പ്രമുഖരെ ‘വൺ ഡോളർ സാലറി ക്ലബ്’ എന്ന് വിളിക്കുന്നു.

വൺ ഡോളർ സാലറി ക്ലബ്ബിന് പിന്നിലെ രഹസ്യം
ശമ്പളത്തേക്കാൾ ഇവർക്ക് പ്രധാനം കമ്പനിയുടെ ഓഹരികളാണ്. കമ്പനി വളരുമ്പോൾ ഇവരുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം കോടിക്കണക്കിന് രൂപയായി വർധിക്കുന്നു. ഉയർന്ന ശമ്പളം വാങ്ങുമ്പോൾ വലിയൊരു തുക നികുതിയായി നൽകേണ്ടി വരും. എന്നാൽ ഓഹരികളുടെ മൂല്യം ഉയരുന്നത് വഴി ലഭിക്കുന്ന ലാഭത്തിന് നികുതി താരതമ്യേന കുറവാണ്.
വൺ ഡോളർ സാലറി ക്ലബ്ബിലെ പ്രമുഖർ
സ്റ്റീവ് ജോബ്സ്
വൺ ഡോളർ സാലറി എന്ന തന്ത്രം ജനകീയമാക്കിയവരിൽ പ്രധാനിയായിരുന്നു സ്റ്റീവ് ജോബ്സ്. 1997-ൽ ആപ്പിളിൽ തിരിച്ചെത്തിയത് മുതൽ അദ്ദേഹം ഒരു ഡോളർ ശമ്പളമേ വാങ്ങിയിരുന്നുള്ളൂ.
മാർക്ക് സക്കർബർഗ്

2013 മുതൽ മെറ്റാ മേധാവി മാർക്ക് സക്കർബർഗ് വാങ്ങുന്നത് ഒരു ഡോളർ ശമ്പളമാണ്. എന്നാൽ മെറ്റയുടെ ഭൂരിഭാഗം ഓഹരികളും അദ്ദേഹത്തിന്റെ പക്കലായതിനാൽ കമ്പനിയുടെ മൂല്യം ഉയരുന്നത് വഴി ശതകോടികളാണ് അദ്ദേഹത്തിന്റെ ആസ്തിയിലേക്ക് ഓരോ വർഷവും ചേരുന്നത്.
ഇലോൺ മസ്ക്

ടെസ്ലയിൽ നിന്ന് ശമ്പളമോ ബോണസോ ഇലോൺ മസ്ക് കൈപ്പറ്റുന്നില്ല. ഇതിനു പകരം കമ്പനിയുടെ വളർച്ചയ്ക്ക് അനുസരിച്ചുള്ള ‘സ്റ്റോക്ക് ഓപ്ഷനുകൾ’ മസ്ക് ഏറ്റെടുക്കുന്നു.
ജാക്ക് ഡോർസി

ട്വിറ്ററിന്റെ(ഇന്നത്തെ എക്സ്) മുൻ സിഇഒ ജാക്ക് ഡോർസി, ട്വിറ്ററിൽ ഉണ്ടായിരുന്ന സമയത്ത് 1.40 ഡോളർ ശമ്പളമാണ് വാങ്ങിയിരുന്നത്. ട്വിറ്ററിലെ 140 ക്യാരക്ടർ ലിമിറ്റിനോടുള്ള ബഹുമാനസൂചകമായാണ് ഈ തുക നിശ്ചയിച്ചത്.
ശമ്പളം ഒരു ഡോളറാണെങ്കിലും, സുരക്ഷാ ചെലവുകൾ, സ്വകാര്യ വിമാന യാത്രകൾ തുടങ്ങിയവയ്ക്കായി കമ്പനി കോടിക്കണക്കിന് രൂപ ‘അതർ കോംപെൻസേഷൻ’ എന്ന പേരിൽ നൽകുന്നുണ്ട്. ഉദാഹരണത്തിന്, സക്കർബർഗിന്റെ സുരക്ഷയ്ക്കായി മാത്രം മെറ്റ വർഷം തോറും 20 മില്യൻ ഡോളറിലധികം ചെലവാക്കുന്നതായി ആണ് റിപ്പോർട്ട്.




