ഏഷ്യൻ കായിക മാമാങ്കത്തിൽ ഇന്ത്യക്കായി ട്രാക്കിലിറങ്ങുന്നവരിൽ തിളങ്ങി നിൽക്കുകയാണ് മലയാളി താരങ്ങൾ. 35 ഇനങ്ങളിലായി 269 പുരുഷന്മാരും 234 വനിതകളും അടങ്ങുന്ന 503 അംഗ ഇന്ത്യൻ സംഘത്തിൽ 28 മലയാളി താരങ്ങളാണ് രാജ്യത്തിന്റെ മെഡൽ പ്രതീക്ഷകൾ ചുമലിലേറ്റി ട്രാക്കിലും ഫീൽഡിലുമിറങ്ങുന്നത്.
അതിൽ 77 അംഗ അത്‌ലറ്റിക്സ് ടീമിൽ 11 പേരും കേരളത്തിൽ നിന്നുള്ളവരാണ് എന്നത് കേരളത്തിന്റെ കായിക ചരിത്രത്തിനു ഇരട്ടി മധുരമേകുന്നു.
മെഡൽ പ്രതീക്ഷയായി ട്രാക്കും ഫീൽഡും
അത്‌ലറ്റിക്സിൽ ഇന്ത്യയുടെ സുവർണ പ്രതീക്ഷകളാണ് ലോങ്ജംപ് താരങ്ങളായ എം. ശ്രീശങ്കറും ആൻസി സോജനും മുഹമ്മദ് അഫ്‌സലും.

എം. ശ്രീശങ്കർ: കോമൺവെൽത്ത് ഗെയിംസിലെ വെള്ളിമെഡൽ നേട്ടത്തിന് പിന്നാലെ ഏഷ്യൻ ഗെയിംസിലും 8.19 മീറ്റർ ചാടി ശ്രീശങ്കർ വെള്ളി കരസ്ഥമാക്കിയിരുന്നു. ഇത്തവണ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തി മെഡൽ സ്വർണമാക്കുകയാകും ലക്ഷ്യം.

ആൻസി സോജൻ: ഇക്കഴിഞ്ഞ ജൂണിൽ ഭുവനേശ്വറിൽ നടന്ന അന്തർസംസ്ഥാന മീറ്റ് വനിതാ ലോങ്ജംപിൽ അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് അടുത്തിടെ തിരുത്തിയ ആത്മവിശ്വാസത്തിലാണ് ഈ മലയാളി താരം ഏഷ്യൻ ഗെയിംസിനു തയ്യാറെടുക്കുന്നത്. ചൈനയിലെ ഹാങ്ചൗവിൽ കഴിഞ്ഞതവണ 6.63 മീറ്റർ ദൂരം ചാടി വെള്ളി മെഡൽ നേടിയ ആൻസി സോജൻ ഇത്തവണയും മികച്ച ഫോമിലാണ്.
മുഹമ്മദ് അഷ്ഫാഖ്, ടി.എസ്. മനു, എൻ. തൗഫിഖ്, യു. കാർത്തിക്, അൻസ ബാബു, കൃഷ്ണ ജയശങ്കർ മേനോൻ, കെ.എ. അനാമിക, അനു രാഘവൻ എന്നിവരാണ് അത്‌ലറ്റിക്സ് ടീമിലെ മറ്റ് മലയാളി മുഖങ്ങൾ. 4×400 മീ റിലേ, ഡെക്കാത്‌ലൻ, 800 മീ, 4×400 മീ റിലേ, ട്രിപ്പിൾ ജംപ്, 4×400 മീ റിലേ, ഷോട്പുട്, ഹെപ്റ്റാത്തലൻ, 400 മീ ഹർഡിൽസ് എന്നിവയാണ് മത്സര ഇനങ്ങൾ.
കോർട്ടിൽ ചരിത്രമെഴുതാൻ ബാഡ്മിന്റൺ-വോളിബോൾ താരങ്ങൾ
2022ലെ തോമസ് കപ്പ് വിജയത്തിന് പിന്നാലെ ഏഷ്യൻ ഗെയിംസിൽ 41 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയ്ക്ക് ബാഡ്മിന്റൺ സിംഗിൾസിൽ വെങ്കലം സമ്മാനിച്ച എച്ച്.എസ്. പ്രണോയിയും ഡബിൾസ് താരം എം.ആർ. അർജുനും ഇത്തവണയും രാജ്യത്തിന്റെ മെഡൽ പ്രതീക്ഷകളാണ്.
വനിതാ വിഭാഗത്തിൽ യുവതാരം ട്രീസ ജോളിയും ഇന്ത്യക്കായി കോർട്ടിലിറങ്ങുന്നു. ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരമാണ് ട്രീസ.
വോളിബോൾ കോർട്ടിൽ മുഹമ്മദ് നിഹാൽ, ജോൺ ജോസഫ്, എറിൻ വർഗീസ്, കെ ആനന്ദ് എന്നിവരാണ് പന്ത് തട്ടാനിറങ്ങുക.
വാട്ടർ സ്പോർട്സ് & റോവിങ്
പ്രസന്നകുമാർ, പാർവതി ഗീത (കയാക്കിങ്), മേഘ പ്രദീപ് (കനോയിങ്), അലീന ആന്റോ (റോവിങ്), മനു ഫ്രാൻസിസ്, പ്രിൻസ് നോബിൾ (സെയ്‌ലിങ്)
മറ്റ് ഇനങ്ങൾ: അക്ഷജ് ഷേണായി (ഇ-സ്‌പോർട്‌സ്), സജൻ പ്രകാശ് (നീന്തൽ), വിദർശ കെ വിനോദ് (ഷൂട്ടിങ്)

സജൻ പ്രകാശ്: നീന്തൽ കുളത്തിലെ കേരളത്തിന്റെ സുവർണ മത്സ്യമാണ്. പുരുഷന്മാരുടെ ബട്ടർഫ്ലൈ ഇനത്തിൽ സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യോഗ്യതാ മാർക്ക് മറികടന്നാണ് സജൻ ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയത്.
ക്രിക്കറ്റിൽ സഞ്ജു സാംസണും പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് കൂടുതൽ തിളക്കമേകാൻ ഈ മലയാളി കരുത്തിന് കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കായിക പ്രേമികൾ.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on sports and games.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




