രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ… കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി ഫലം പ്രഖ്യാപിച്ചു കിട്ടിയാൽ മതി… പുതിയ മന്ത്രിസഭ അധികാരത്തിലേറും. എന്നാൽ, ഈ ഒരു വേളയിൽ സംസ്ഥാനത്ത് ചില ടോക്കുകൾ കേൾക്കുന്നുണ്ട്. യുഡിഎഫ് അധികാരത്തിലേറിയാൽ മന്ത്രിസഭയുടെ തലപ്പത്ത് പ്രിയങ്ക ഗാന്ധിയായിരിക്കുമെന്നും അതല്ല കെ സി വേണുഗോപാല്‍ ആയിരിക്കും മുഖ്യൻ എന്നെല്ലാമൊക്കെയാ പറച്ചില്‍.

പക്ഷേ, പലർക്കും സ്വാഭാവികമായി വരുന്നൊരു സംശയമാണ് ഇരുവരും ഇവിടെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലല്ലോ, പിന്നെങ്ങനാ മുഖ്യൻ പോയിട്ട് മന്ത്രിയെങ്കിലും ആകുന്നേന്ന്! ഇവിടുത്തെ രീതികൾ ശരിക്കും അറിയാത്തോണ്ടാ.
ഇന്ത്യൻ ഭരണഘടന പ്രകാരം ജനാധിപത്യപരമായ രീതിയിലാണ് ഇവിടുത്തെ ഭരണകൂടങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നത്.
മുഖ്യമന്ത്രിയുടെയും സംസ്ഥാന മന്ത്രിസഭയുടെയും തിരഞ്ഞെടുപ്പ്
സംസ്ഥാനങ്ങളുടെ ഭരണത്തലവൻ ഗവർണർ ആണെങ്കിലും യഥാർത്ഥ ഭരണാധികാരം മുഖ്യമന്ത്രി നയിക്കുന്ന മന്ത്രിസഭയ്ക്കാണ്. സംസ്ഥാനത്തെ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം ലഭിക്കുന്ന പാർട്ടിയോ മുന്നണിയോ നിർദേശിക്കുന്ന വ്യക്തിയെയാണ് ഗവർണർ മുഖ്യമന്ത്രിയായി നിയമിക്കുന്നത്. സാധാരണയായി ആ വ്യക്തി ആ പാർട്ടിയുടെയോ മുന്നണിയുടെയോ നേതാവായിരിക്കും മുഖ്യമന്ത്രിയാകാന്‍ യോഗ്യനുമായിരിക്കും. ആ ആൾ നിയമിതനാകുന്ന വേളയിൽ എംഎൽഎ ആയിരിക്കണമെന്നില്ല.

അതെയെന്നേ… ഭരണഘടനയുടെ ആർട്ടിക്കിൾ 164(4) പ്രകാരം, നിയമസഭയിൽ അംഗമല്ലാത്ത ഒരാളെ മുഖ്യമന്ത്രിയായി നിയമിക്കാൻ സാധിക്കും. പക്ഷേ, ചുമതലയേറ്റെടുത്ത് ആറു മാസത്തിനുള്ളിൽ ആ വ്യക്തി ഒരു മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ച് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെടണം എന്നുമാത്രം.
സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ, പാർട്ടിയുടെ ഏതെങ്കിലും ഒരു സിറ്റിംഗ് എംഎൽഎ രാജിവയ്ക്കുകയും ആ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തി മുഖ്യമന്ത്രിയെ മത്സരിപ്പിച്ചു വിജയിപ്പിക്കുകയുമാണ് ചെയ്യാറുള്ളത്. അല്ലെങ്കിൽ ഇതിനകം ഒഴിവുള്ള ഒരു മണ്ഡലത്തിലേക്കും മത്സരിക്കാം. ആറു മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് വഴി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ആ വ്യക്തിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ കഴിയില്ല എന്നൊരു മാനദണ്ഡവുമുണ്ട്.
ചുരുക്കത്തിൽ, പാർട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ നിർദ്ദേശിക്കുന്ന വ്യക്തിയെ മുഖ്യമന്ത്രിയാക്കാം, പക്ഷേ, ആ വ്യക്തി ഭരണഘടനാപരമായി യോഗ്യനായിരിക്കണം, കൂടാതെ ആറു മാസത്തിനുള്ളിൽ ജനവിധി തേടി ജയിക്കണമെന്നതും നിർബന്ധമാണ്.
സഭയിലെ മന്ത്രിമാരുടെ കേസിലും ഇങ്ങനെ തന്നെ. മാറ്റമില്ല.
പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിസഭയുടെയും തിരഞ്ഞെടുപ്പ്
രാഷ്ട്രപതിയാണ് പ്രധാനമന്ത്രിയെ നിയമിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന പാർട്ടി അല്ലെങ്കിൽ മുന്നണി നിർദേശിക്കുന്ന നേതാവിനെ രാഷ്ട്രപതി പ്രധാനമന്ത്രിയായി ക്ഷണിക്കുന്നു.
കേന്ദ്രത്തിലും പാർലമെന്റ് സഭയിൽ അംഗമല്ലാതെ തന്നെ മന്ത്രി ആകാൻ സാധിക്കുമെന്നുണ്ടോ?
പിന്നേ… ആറ് മാസത്തെ കാലാവധിയുടെ വ്യവസ്ഥ ഇവിടെയുമുണ്ട്. സഭയിൽ അംഗമല്ലാത്ത ഒരാളെ മന്ത്രിയായി നിയമിക്കാം. എന്നാൽ, അദ്ദേഹം ചുമതലയേറ്റ തീയതി മുതൽ ആറ് മാസത്തിനുള്ളിൽ ഏതെങ്കിലും ഒരു സഭയിൽ അംഗമാകേണ്ടതുണ്ട്– ലോക്സഭയിലൂടെയോ രാജ്യസഭയിലൂടെയോ. രാജ്യസഭയിൽ നാമനിർദ്ദേശം വഴി അംഗമാകാനുള്ള സാധ്യതയും ഭരണഘടനയിൽ ഉണ്ട്, പക്ഷേ, അത് വളരെ പരിമിതമായ സാഹചര്യങ്ങളിലാണ് നടക്കാറുള്ളത്. ആറ് മാസത്തിനുള്ളിൽ അംഗത്വം നേടാൻ സാധിച്ചില്ലെങ്കിൽ ആ വ്യക്തിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരും.
ഇത്രേ ഉള്ളു. മനസ്സിലായോ?
ഇനി മറക്കണ്ട.




