“എലിയെ പേടിച്ച് ഇല്ലം ചുടുക” എന്നൊരു പഴഞ്ചൊല്ലില്ലേ?
പണ്ടൊരു വീട്ടിൽ എലി ശല്യം കൂടി വന്നപ്പോൾ, എലിയെ ഓടിക്കാൻ എളുപ്പവഴി നോക്കിയ വീട്ടുകാരൻ അവസാനം വീടിന് തീ കൊടുത്തു. എലി ചത്തോ ഇല്ലയോ എന്ന് അറിയില്ല, പക്ഷേ, വീട് കത്തിപ്പോയത് ബാക്കി.
ഈ പഴഞ്ചൊല്ലാണ് ഇപ്പോൾ നമ്മുടെ നാട്ടിലെ ചില കാര്യങ്ങൾ കാണുമ്പോൾ ഓർമ്മ വരുന്നത്.

ഈയിടെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും ചോദ്യപേപ്പർ ലഭ്യത മുൻനിർത്തിയുള്ള തട്ടിപ്പുകളും വലിയ വാർത്തയായല്ലോ. അതുമായി ബന്ധപ്പെട്ട് ഇത്തരം ‘കുൽസിതങ്ങൾ നടക്കുന്ന ടെലഗ്രാം എന്ന ആപ്പ് സർക്കാർ താത്കാലികമായി ജൂൺ 22 വരെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
വലിയൊരു പരീക്ഷയുടെ സുരക്ഷ പ്രധാനമാണ്, എല്ലാവർക്കും നീതിയും വേണം. അത് ആരും എതിർക്കില്ല. പക്ഷേ, എലി ശല്യം കാരണം വീടിന് തീയിട്ട അവസ്ഥയായില്ലേ ഇത്? എലിക്ക് പകരം പേടിച്ചത് തട്ടിപ്പും തട്ടിപ്പുകാരെയുമാണെന്ന് മാത്രം.
ഇതൊക്കെ തന്നെയാണ് സോഷ്യൽ മീഡിയയിലെ ചർച്ചകളും അതിന് വഴിവയ്ക്കുന്ന ട്രോളുകളും പറയുന്നത്.

ഈ സോഷ്യൽ മീഡിയയിലെ സംസാരങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാണ്; യഥാർത്ഥ കുറ്റവാളികൾ ഇത്തരത്തിലുള്ള ഏത് തടസ്സത്തെയും മറികടന്ന് അവർ അവരുടെ കാര്യങ്ങൾ നടത്തും. സാങ്കേതികവിദ്യയിൽ അറിവുള്ളവർക്ക് വിപിഎൻ (VPN) വഴിയോ മറ്റ് മാർഗങ്ങൾ വഴിയോ നിരോധനങ്ങളെ മറികടക്കാൻ എളുപ്പത്തിൽ സാധിക്കും. അതുകൊണ്ട് തന്നെ യഥാർത്ഥ കുറ്റവാളികളെ പിടികൂടുന്നതിൽ ഈ നിരോധനം എത്രത്തോളം ഫലപ്രദമാണെന്നത് വലിയൊരു ചോദ്യചിഹ്നമാണ്. അല്ലേ?
ഈ നിരോധനംകൊണ്ട് ബുദ്ധിമുട്ടുന്നത് കുറേ നിഷ്കളങ്കരായിട്ടുള്ളവരാണ്.
നീറ്റ് പരീക്ഷയിലെ തന്നെ കാര്യം നോക്കാം. കുറേ വിദ്യാർത്ഥികൾ അവരുടെ പഠനത്തിനുള്ള പ്രധാനപ്പെട്ട നോട്‌സുകളും ഫയലുകളും സൂക്ഷിച്ചിരുന്നത് ടെലഗ്രാമിലായിരുന്നു എന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. പെട്ടെന്നൊരു ദിവസം അതൊന്നും തുറക്കാൻ പറ്റാത്ത അവസ്ഥയായപ്പോൾ അവർ ശരിക്കും പെട്ടുപോയി കാണില്ലേ. പല വഴിവിട്ട കാര്യങ്ങളിലേക്കും പിന്നെ ഇത് കൊണ്ടെത്തിക്കാനും സാധ്യതയുണ്ട്.

പിന്നെ, ടെലഗ്രാം കേവലം ചാറ്റിങ്ങിന് മാത്രമുള്ള ഒന്നല്ല. പ്രധാനപ്പെട്ട ഫയലുകൾ ഇതിൽ സൂക്ഷിക്കുന്ന പലരുമുണ്ട്. പെട്ടെന്നുള്ള ഒരു നിരോധനം വഴി സ്വന്തം വിവരങ്ങളിലേക്കുള്ള ആക്സസ് പോലും ഇല്ലാതാകുന്നത് അത്തരക്കാർക്ക് ഒരു അപ്രതീക്ഷിത തിരിച്ചടിയാണ്.

ഇത് ചെറിയ കാര്യമല്ല. നാളെ വേറെ ഏതെങ്കിലും കാരണങ്ങൾ പറഞ്ഞ് നമ്മൾ നിത്യവും ഉപയോഗിക്കുന്ന മറ്റ് ആപ്പുകൾക്കും ഇതേ ഗതി വന്നാൽ എന്തുചെയ്യും? സുരക്ഷയെന്ന പേരിൽ നമ്മുടെ ഡിജിറ്റൽ സ്വാതന്ത്ര്യത്തിന് മേലല്ലേ ഇത്ര പെട്ടെന്ന് നിയന്ത്രണങ്ങൾ വരുന്നത്.
ഒരു ചെറിയ വിഭാഗം ആളുകൾ നടത്തുന്ന ക്രമക്കേടുകൾ തടയാൻ കോടിക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്ന തരത്തിലുള്ള നിരോധനം ഏർപ്പെടുത്തുന്നത് തീർത്തും അശാസ്ത്രീയമായ ഒരു രീതിയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

കുറ്റവാളികളെ പിടിക്കാൻ കൂടുതൽ ശാസ്ത്രീയമായ വഴികളല്ലേ സർക്കാർ തേടേണ്ടത്? അല്ലാതെ, എല്ലാവരെയും ഒരേപോലെ ബുദ്ധിമുട്ടിലാക്കുന്ന വഴികളാണോ ജനാധിപത്യത്തിൽ വേണ്ടത്? ഈ ചോദ്യങ്ങൾ ഇപ്പോൾ പല കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. കോടതിയും സര്‍ക്കാരിന്റെ തീരുമാനത്തെയാണ് പിന്തുണയ്ക്കുന്നത്.
ഓരോ പ്രശ്നങ്ങളും കാരണങ്ങളും പറഞ്ഞ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇന്ത്യയിൽ പൂട്ടിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ശ്രദ്ധയാകർഷിച്ചത് കോക്രോച്ച് ജനതാ പാർട്ടിയെ പേടിച്ച് അവരുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചതാണ്. ഇതും ഒരു തരത്തിൽ എലിയെ പേടിച്ച് ഇല്ലം ചുടുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടതുമാണ്.
ഇതിപ്പോ ആദ്യമായിട്ടാണ് ഒരു മെസ്സേജിംഗ് പ്ലാറ്റ്ഫോമിന് ഇന്ത്യയിൽ നിയന്ത്രണങ്ങളേർപ്പെടുത്തുന്നത്. ചോദ്യപേപ്പർ ചോർച്ച തടയാൻ ടെലഗ്രാമിനെ മാത്രം കുറ്റപ്പെടുത്തി നിരോധിക്കുന്നതിന് പകരം, പരീക്ഷാ നടത്തിപ്പിന്റെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുകയോ, പ്ലാറ്റ്‌ഫോമുകളുമായി ചേർന്ന് കൂടുതൽ ശാസ്ത്രീയമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുകയോ ആയിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നതെന്ന ആരോപണം ശക്തമാണ്.

ടെലഗ്രാം സിഇഒ പവൽ ദുറോവിന്റെ പ്രതികരണവും ഇത്തരത്തിൽ തന്നെ. അദ്ദേഹം പറഞ്ഞൊരു കാര്യമുണ്ട്; നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ഒരു പ്ലാറ്റ്‌ഫോമിനെ മൊത്തത്തിൽ കുറ്റപ്പെടുത്തുന്നത് ശരിയായ രീതിയല്ല. ഒരു കത്തി ഉപയോഗിച്ച് ഒരാൾ ഒരാളെ ആക്രമിച്ചാൽ കത്തി നിർമ്മിച്ച കമ്പനിയെയാണോ നമ്മൾ കുറ്റപ്പെടുത്തുന്നത്? അതുപോലെ തന്നെയാണ് ടെലഗ്രാമിലെ കുറ്റകൃത്യങ്ങളും. പ്ലാറ്റ്‌ഫോമിലെ സാങ്കേതികവിദ്യയല്ല കുറ്റവാളികളെ സൃഷ്ടിക്കുന്നത്, മറിച്ച് അത് ദുരുപയോഗം ചെയ്യുന്നവരാണ് കുറ്റക്കാർ.
Over the past few weeks, we removed hundreds of channels sharing leaked exam materials and related scams in India. We’re also making the “edited” label more visible to prevent backdating scams.
Telegram is a force for good. Banning it — even temporarily — is a mistake.
– Pavel Durov
മാത്രമല്ല, ഗുരുതരമായ ചില ആരോപണങ്ങൾ കൂടി പവൽ ദുറോവ് ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചില സ്വകാര്യ ടെലികോം കമ്പനികൾ (പ്രത്യേകിച്ച് റിലയൻസ്) ടെലഗ്രാമിനെ മനഃപൂർവ്വം തടസ്സപ്പെടുത്തുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. സാങ്കേതികമായി ‘ബിജിപി ഹൈജാക്കിംഗ്’ (BGP hijacking) എന്ന രീതി ഉപയോഗിച്ച് ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ പോലും ടെലഗ്രാം കിട്ടാത്ത അവസ്ഥയുണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു. ഇതിനു പിന്നിൽ വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയുമായുള്ള റിലയൻസിന്റെ ബന്ധമാകാമെന്നതിലേക്കും പവൽ വിരൽചൂണ്ടുന്നുണ്ട്.


പ്രശ്നം ഗുരുതരമായിരുന്നു. നടപടിയും ഗുരുതരമായി. ഇനിയിപ്പം നീറ്റ് പരീക്ഷ കഴിയുന്ന വരെ കാക്കാം.

Discover more from Ivide LIVE
Subscribe to get the latest posts sent to your email.




