തങ്ങളുടെ ഭാവി ഇരുളടഞ്ഞതാക്കുന്ന തകർന്ന വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെയും, അധികാരികളുടെ നിസ്സംഗതയ്‌ക്കെതിരെയും കൃത്യമായ ഉത്തരവാദിത്തം ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് യുവാക്കളാണ് രാജ്യ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയത്.
ഭരണാധികാരികളിൽ നിന്ന് തങ്ങളുടെ ഭാവിയെക്കുറിച്ച് കൃത്യമായൊരു വാഗ്ദാനമോ സൂചനയോ പ്രതീക്ഷിച്ച്, 2026 ജൂൺ 20ന് പാർലമെന്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച നിരായുധരായ ആ ജനക്കൂട്ടത്തെ സുരക്ഷാ സേന നേരിട്ടത് ക്രൂരമായ ലാത്തിച്ചാർജ് കൊണ്ടും കണ്ണീർ വാതക ഷെല്ലുകൾ കൊണ്ടുമാണ്.
പ്രതിഷേധക്കാരുടെ എണ്ണം പെരുകിയതോടെ, പൊലീസ് യാതൊരു ദാക്ഷിണ്യവുമില്ലാതെ വടികൾ തലയ്ക്കുമുകളിലൂടെ വീശി ആളുകളെ… അല്ല, ഈ രാജ്യത്തിന്റെ ഭാവിയെ അടിച്ചൊതുക്കി. പ്രാണരക്ഷാർഥം ഓടിയ യുവാക്കൾ കൈയിലുണ്ടായിരുന്ന വെള്ളക്കുപ്പികളും ചെരിപ്പുകളും പൊലീസിന് നേരെ എറിഞ്ഞാണ് പ്രതിരോധം തീർത്തത്. കണ്ണീർ വാതകത്തിന്റെ പുകപടലങ്ങൾക്കിടയിൽ ശ്വാസംമുട്ടി അനേകം പേർ സമീപത്തെ ഇടവഴികളിലേക്കും മറ്റ് റോഡുകളിലേക്കും ചിതറിയോടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ നിറഞ്ഞു.
മുദ്രാവാക്യങ്ങൾ വിളിച്ചും പ്ലക്കാർഡുകൾ ഏന്തിയും തികച്ചും സമാധാനപരമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചും തെരുവിൽ നിന്ന തങ്ങൾക്കെതിരെയുണ്ടായ പൊലീസിന്റെ ഈ ക്രൂരമായ അടിച്ചമർത്തലിലും സർക്കാരിന്റെ മൗനത്തിലും ഞെട്ടിപ്പോയെന്നാണ് പ്രതിഷേധത്തിൽ പങ്കെടുത്ത യുവാക്കൾ പറയുന്നത്. എന്നാൽ, ഈ അടിച്ചമർത്തലുകൾക്കൊന്നും അവരുടെ വീര്യത്തെ തളർത്താനായില്ല. ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയെപ്പോലും അവഗണിച്ച്, ജന്തർ മന്തറിലെ സമരപ്പന്തലിലേക്ക് ആയിരക്കണക്കിന് യുവാക്കൾ വീണ്ടും മടങ്ങിയെത്തി. അവരുടെ കണ്ണുകളിൽ ഭരണകൂടത്തോടുള്ള കനത്ത അമർഷം പ്രകടമായിരുന്നു.
സമരസ്ഥലത്തുണ്ടായിരുന്ന പ്രധാന വേദിയുടെ ഭാഗങ്ങളും ടെന്റുകളും സുരക്ഷാ സേന ഇതിനോടകം തന്നെ നീക്കം ചെയ്തിരുന്നു. എന്നാൽ, ലക്ഷക്കണക്കിന് യുവ ഇന്ത്യക്കാരുടെ നിരാശയ്ക്കും പ്രതിഷേധത്തിനും ശബ്ദമായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ, തങ്ങളുടെ സമരം അനിശ്ചിതമായി തുടരുമെന്ന് പ്രഖ്യാപിച്ചു.
പ്രകോപനങ്ങളിൽ വീഴാതെ തികച്ചും സമാധാനപരമായി സമരം മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം യുവാക്കളോട് അഭ്യർഥിച്ചു. പരീക്ഷാ ചോർച്ചയ്ക്ക് ഉത്തരവാദിയായ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉൾപ്പെടെയുള്ള സിജെപിയുടെ പ്രധാന ആവശ്യങ്ങളോട് പ്രതികരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
ഡൽഹിയുടെ തെരുവുകളിൽ ഇന്ന് പുകയുന്നത് കേവലമൊരു പരീക്ഷാ ക്രമക്കേടിനെതിരെയുള്ള അമർഷമല്ല. അത് തങ്ങളുടെ സ്വപ്നങ്ങളെയും അധ്വാനത്തെയും വിൽപനയ്ക്ക് വയ്ക്കുന്ന വ്യവസ്ഥിതിയോടുള്ള ഇന്ത്യൻ യൗവനത്തിന്റെ കനത്ത ആക്രോശമാണ്. തങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുന്നതുവരെ ഈ സമരം തുടരുമെന്ന് അവർ പ്രഖ്യാപിക്കുമ്പോൾ, ജനാധിപത്യത്തിന്റെ കാവലാളുകളാകാൻ തങ്ങൾ സന്നദ്ധരാണെന്ന് ഈ യുവാക്കൾ തെളിയിക്കുകയാണ്.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what’s happening around and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




