പുത്തന്‍ ബ്രാന്റഡ് തുണിത്തരങ്ങള്‍ റിപ്പയര്‍ ചെയ്ത് തരുന്ന ഏതേലും സെന്റര്‍ നിങ്ങള്‍ക്കറിയോ? അങ്ങനെ ഒന്ന് ഉണ്ടോ . എന്നാല്‍ ഉണ്ട്. പക്ഷെ ഇവിടെ ഇന്ത്യയിലല്ല അങ്ങ് നെതര്‍ലന്‍ഡ്‌സില്‍. അതാണ് യുണൈറ്റഡ് റിപ്പയര്‍ സെന്റര്‍. പുതുപുത്തന്‍ ഡ്രസ്സ് വാങ്ങിയിട്ട് കൊതിതീരും മുമ്പേ അത് ഡാമേജായാല്‍ അതിന്റെ സങ്കടം പറഞ്ഞറിയിക്കാനാകില്ല. പക്ഷെ നെതര്‍ലന്‍ഡ്‌സിന്റെ കാര്യം അങ്ങനെയല്ല. ഇവരുമായി ടൈ അപ്പുള്ള ബ്രാൻഡുകൾക്കാണ് കുഴപ്പമെങ്കിൽ നിങ്ങൾക്ക് റിപ്പയർ സെന്ററിലേക്ക് തുണികൾ കൊണ്ടുപോകാവുന്നതാണ്.

അതായത് ലോകത്ത് ടൺകണക്കിനാണ് വസ്ത്രങ്ങളുടെ മാലിന്യം വരുന്നത്. 15 വർഷത്തിനിടെ 36 ശതമാനമാണ് ഈ വസ്ത്ര മാലിന്യം കൂടിയത്. യുആർസി ഒറ്റയ്ക്കല്ല വിവിധ ബ്രാൻഡുകളുമായി സഹകരിച്ചാണ് ഈ റിപ്പയർ ചെയ്യുന്നത്. സർക്കാരും ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്. എന്തെങ്കിലും സ്ക്രാച്ച് വന്നോ മറ്റും ചവറ്റുകൊട്ടയിലേക്കു പോകേണ്ട വസ്ത്രങ്ങളാണ് ഇതുവഴി നന്നാക്കിയെടുക്കുന്നത്. കേടുപാടുവരുന്ന വസ്ത്രങ്ങൾ നൽകി അത് പുനരുപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഇവർ തിരിച്ചു നൽകും. ഇത്തരത്തിൽ മാലിന്യം കുറയ്ക്കുക എന്നു മാത്രമല്ല ഇവരുടെ ലക്ഷ്യം അഭയാർഥികളായി എത്തുന്ന ആളുകൾക്കും മറ്റും ജോലി കൊടുക്കുക എന്നു കൂടിയാണ്. നെതർലൻഡിലെ പുതിയ താമസക്കാർ അല്ലെങ്കിൽ യുവാക്കൾ തുടങ്ങിയ തൊഴിലന്വേഷകർക്ക് പരിശീലനവും തൊഴിലും നൽകിക്കൊണ്ട് സാമൂഹിക സുസ്ഥിരത ഉറപ്പാക്കാനും ഇവർ ലക്ഷ്യമിടുന്നു. പ്രമുഖ വസ്ത്ര ബ്രാൻഡുകളായ പാറ്റഗോണിയ, ലുലുലെമൺ, ലിവൈസ്, ഡെക്കാത്ലോൺ തുടങ്ങി വിവിധ ബ്രാൻഡുകൾ യുആർസിയുമായി സഹകരിക്കുന്നുണ്ട്.

പുതിയ പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനനുസരിച്ചും അല്ലാതെ മറ്റ് കാരണങ്ങളാലും നിരവധി വസ്ത്രങ്ങളാണ് മാലിന്യക്കൂമ്പാരങ്ങളിലേക്ക് എത്തുന്നത്. മാലിന്യക്കൂമ്പാരങ്ങളിലെ മിക്ക തുണിത്തരങ്ങളുടെയും വിധി കത്തിച്ചുകളയലാണ്. ഇത് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്ന ഒരു പ്രക്രിയയാണ്. മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തെ അപകടത്തിലാക്കുന്നു. മാലിന്യക്കൂമ്പാരത്തിൽ എത്താത്ത വസ്ത്ര അവശിഷ്ടങ്ങൾ പാശ്ചാത്യ ചാരിറ്റികൾ ആഫ്രിക്കയിലെ രാജ്യങ്ങൾക്ക് സംഭാവന ചെയ്യാൻ സാധ്യതയുണ്ട്.

ഇത് എന്തുകൊണ്ട് പ്രധാനമാകുന്നു?
കഴിഞ്ഞ ദശകങ്ങളിൽ വസ്ത്രങ്ങളുടെ ഉപഭോഗവും അവശിഷ്ടങ്ങളും ഗണ്യമായി വർധിക്കുകയാണ് ചെയ്തത്. 15 വർഷത്തിനിടയിൽ ഒരു വസ്ത്രം തന്നെ ഒന്നിൽ കൂടുതൽ തവണ ധരിക്കുന്നതിൽ തന്നെ 36% കുറവുണ്ടായതായി കണക്കാക്കപ്പെടുന്നു. യുആർസി സ്ഥിതി ചെയ്യുന്ന നെതർലൻഡ്സിൽ, ശരാശരി ഒരു വ്യക്തിയുടെ വസ്ത്രശേഖരത്തിൽ 173 ഇനങ്ങൾ ഉണ്ടെന്നും അതിൽ 50 എണ്ണം കഴിഞ്ഞ ഒരു വർഷമായി ഉപയോഗിച്ചിട്ടില്ലെന്നും പറയപ്പെടുന്നു . അതുപോലെ, ഡച്ച് ഉപഭോക്താക്കൾ ഓരോ വർഷവും ശരാശരി 46 പുതിയ വസ്ത്രങ്ങൾ വാങ്ങുന്നു. ഏകദേശം അത്രതന്നെ ഓരോ വർഷവും ഉപേക്ഷിക്കുന്നതായും ചില കണക്കുകളിൽ പറയുന്നു. ഇതിൽ ഭൂരിഭാഗവും മറ്റ് മാലിന്യങ്ങൾക്കൊപ്പം കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. വസ്ത്രങ്ങൾ നന്നാക്കി അവ വീണ്ടും ഉപയോഗിക്കുന്നതിലൂടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍, ജല ഉപഭോഗം, മാലിന്യം എന്നിവ കുറയ്ക്കാൻ സഹായിക്കും.

വസ്ത്രങ്ങൾ നന്നാക്കി അവയുടെ ആയുസ്സ് വർദ്ധിപ്പിക്കുകയും, നന്നാക്കാൻ കഴിയാത്ത വസ്ത്രങ്ങൾ പുനരുപയോഗത്തിന് അനുയോജ്യമായ രീതിയിൽ മാറ്റുക തുടങ്ങിയ കാര്യങ്ങളാണ് യുആർസി ചെയ്യുന്നത്.
ഇനി ആളുകൾക്ക് സംശയമുണ്ടാകാം ഇതെങ്ങനെയാണ് കമ്പനിയിലേക്ക് എത്തിക്കുന്നതെന്ന്. പറഞ്ഞു തരാം.
ഘട്ടം 1: വസ്ത്രങ്ങളുടെ റിപ്പയർ സേവനങ്ങളെ സജീവമായി പ്രോത്സാഹിപ്പിക്കുന്ന വിശ്വസനീയ ബ്രാൻഡുകളിൽ നിന്നാണ് ഉപഭോക്താക്കൾ ഉൽപ്പന്നങ്ങൾ വാങ്ങുന്നതെങ്കിൽ അവർക്ക് റിപ്പയർ സേവനം എളുപ്പത്തിൽ ലഭിക്കും.

ഘട്ടം 2: വസ്ത്രങ്ങൾ കീറുകയോ തേയ്മാനമോ സംഭവിക്കുമ്പോൾ, ഉപഭോക്താക്കൾ തങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങൾ നന്നാക്കാൻ ബ്രാൻഡുമായി ബന്ധപ്പെടുന്നു.ഉപഭോക്താക്കൾക്ക് ഒരു ഫോം പൂരിപ്പിച്ച് ഷിപ്പിംഗ് ലേബൽ ഉപയോഗിച്ച് വസ്ത്രം യുആർസിയിലേക്ക് അയക്കാം. അവിടെ വച്ച് കേടുപാടുകൾ തീർത്ത ശേഷം വസ്ത്രം തിരികെ അയക്കുന്നു. നന്നാക്കാൻ കഴിയാത്തവ ശാസ്ത്രീയമായി റീസൈക്കിൾ ചെയ്യുന്നു.
ഘട്ടം 3: നെതർലാൻഡ്‌സിലെ റിപ്പയർ സെന്ററിൽ വസ്ത്ര ലഭിച്ചുകഴിഞ്ഞാൽ, വിദഗ്ധരായ റിപ്പയർമാർ അതിൻമേൽ പണി തുടങ്ങും. ഓരോ വസ്ത്രത്തിനു എന്താണോ ചെയ്യേണ്ടത് അതിനനുസരിച്ചാണ് ന്നനാക്കാനുള്വ സമയവും. 10 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയത്തിനുള്ളിൽ ഇവ പൂർത്തിയാകും. ചിലപ്പോൾ അതിലും കൂടും.
ഘട്ടം 4: നന്നാക്കിയ വസ്ത്രങ്ങൾ ശ്രദ്ധാപൂർവ്വം വീണ്ടും പായ്ക്ക് ചെയ്യുന്നു.
ഘട്ടം 5: പിന്നീട് ഇവ ഉപഭോക്താവിന് തിരികെ അയയ്ക്കും.

2022-ൽ ആരംഭിച്ച സെന്ററിന്റെ അടുത്ത അഞ്ച് വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ ഇവയൊക്കെയാണ്
* വർഷത്തിൽ 300,000 വസ്ത്രങ്ങൾ നന്നാക്കുക.
* 1,000,000 കിലോ തുണി മാലിന്യമാകാതെ സംരക്ഷിക്കുക.
* റിപ്പയർ അക്കാദമി വഴി വർഷം തോറും 300 വിദ്യാർത്ഥികൾക്ക് പരിശീലനം.
* തൊഴിലവസരങ്ങളിലൂടെ 4,500,000 യൂറോയുടെ പ്രാദേശിക സാമ്പത്തിക നേട്ടം.
പാരിസിലും പുതിയ സെന്റർ തുറന്നിരിക്കുകയാണിപ്പോൾ ഇവർ. ഇനിയുള്ള രണ്ട് വർഷത്തിനുള്ളിൽ യുകെയിൽ തന്നെ മറ്റു രണ്ടിടങ്ങളിലും ഔട്ട്ലറ്റ് തുറക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 2024 ൽ മാത്രം 29000 ൽ അധികം തുണിത്തരങ്ങളാണ് ആംസ്റ്റർഡാമിലും ലണ്ടനിലുമുള്ള ഔട്ടലറ്റുകൾ വഴി റിപ്പയർ ചെയ്തിട്ടുള്ളത്. താമി ഷ്വീച്ലർ എന്നയാളാണ് കമ്പനിയുടെ സിഇഒ.




