രോഹിത്തും വിരാടും, മെസിയും നെയ്മറും, ജോക്കോവിച്ചും നദാലും … കളിക്കളത്തിനകത്തും പുറത്തും താരങ്ങൾക്ക് ആരാധകരേറെയാണ്. ചിലപ്പോൾ ഒരു പരിധിക്കപ്പുറം അതു അതിരുകടക്കാറുമുണ്ട്. എന്നാൽ ഈ ഫാൻവാറുകൾ രൂപംകൊണ്ടത് ഇപ്പോഴാണോ? മുമ്പും ഇഷ്ടതാരങ്ങളുടെ പേരിൽ ഫാൻവാറുകൾ ഉണ്ടായിട്ടില്ലേ?.. കണക്കുകൾ വച്ച് അതൊന്ന് നോക്കിയാലോ
∙ ബ്രയാൻ ലാറ – സച്ചിൻ

1990–കളിൽ ക്രിക്കറ്റിൽ ബാറ്റർമാരെക്കാൾ കൂടുതൽ വാഴ്ത്തപ്പെട്ടത് ബൗളർമാരായിരുന്നു. ബാറ്റർമാരിൽ ബ്രയാൻ ലാറയും സച്ചിൻ തെണ്ടുൽക്കറും ക്രിക്കറ്റ് ലോകത്തെ ഫേവറിറ്റുകളായി മാറി. സച്ചിനോ, ലാറയോ എന്ന താരതമ്യം ക്രിക്കറ്റ് ലോകത്ത് എന്നും ഉയർന്ന സംവാദങ്ങളിലൊന്നായിരുന്നു. തങ്ങള്‍ കളിച്ചിരുന്ന സമയത്ത് നിരവധി റെക്കോഡുകളാണ് ഇരുവരും സ്ഥാപിച്ചത്. സ്വന്തം റെക്കോർഡ് ലാറ അതിവേഗം തിരികെപിടിച്ച ഒരു ടെസ്റ്റ് ഇന്നിങ്സുണ്ട് ചരിത്രത്തിൽ.
1994 ഏപ്രില്‍ 16 മുതല്‍ 21 വരെ വിന്‍ഡീസിലെ സെന്റ് ജോണ്‍സ് സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റിൽ ചരിത്ര ഇന്നിങ്‌സിനു ലോകം സാക്ഷിയായി. അന്നാണ് 375 റണ്‍സ് എന്ന ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ലാറ പടുത്തുയര്‍ത്തിയത്. 538 പന്തിൽ നിന്നായിരുന്നു ചരിത്രനേട്ടം. ശേഷം 9 വർഷങ്ങൾക്കിപ്പുറെ 2003 ഒക്ടോബര്‍ 9 മുതല്‍ അരങ്ങേറിയ സിംബാബ്‌വെക്കെതിരായ ടെസ്റ്റില്‍ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡന്‍ 380 റണ്‍സെടുത്തു ലാറയുടെ റെക്കോര്‍ഡ് തിരുത്തി. പക്ഷേ ഹെയ്ഡന്റെ ആ റെക്കോർഡിനു 7 മാസത്തെ ആയുസ് മാത്രമായിരുന്നു. തന്റെ കൈയിൽ നിന്നു പിടിച്ചെടുത്ത റെക്കോർഡ് ലാറ തിരികെ പിടിച്ചു. 375 അടിച്ച അതേ അന്റിഗ്വയിലെ സെയ്ന്റ് ജോൺസിൽ വച്ചു തന്നെ. 2004 ഏപ്രില്‍ 10 മുതല്‍ 14 വരെ അരങ്ങേറിയ ടെസ്റ്റില്‍ ലാറ പുറത്താകാതെ 400 റണ്‍സ് അടിച്ച് ടെസ്റ്റിലെ ഇന്നും തകരാത്ത ആ റെക്കോര്‍ഡ് സ്‌കോര്‍ കുറിച്ചു. 582 പന്തിൽ 43 ഫോറുകളും 4 സിക്‌സുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.


ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായ സെക്ഷനുകളിൽ ബാറ്റിങ്ങിനിറങ്ങി മികച്ച സ്കോർ നേടാനുള്ള ലാറയുടെ കഴിവ് അദ്ദേഹത്തെ മറ്റുതാരങ്ങളിൽ നിന്ന് വേറിട്ടുനിർത്തി. സ്റ്റാറ്റിസ്റ്റിക്കിനപ്പുറം മാച്ച് വിന്നിങ് ഇന്നിങ്സുകളിലൂടെ സച്ചിനും ആരാധകരുടെ മനസിൽ മികച്ച താരമായി മാറി. 2003– കാലഘട്ടത്തിൽ പരിക്കുകളും സഹതാരമായ വിരേന്ദർ സെവാഗിന്റെ ആക്രമണ ക്രിക്കറ്റും സച്ചിനെ 100–ൽ ഒരു ശതമാനമെങ്കിലും പിന്നോട്ടുനിർത്തി. തികച്ചും ആധികാരികമായ ആക്രമണോത്സുകതയാണ് സച്ചിനെ നിയന്ത്രിത ഓവര്‍ ക്രിക്കറ്റിലെ ‘ദൈവമാക്കി മാറ്റിയത്. 2012 മാർച്ച് 16 നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ നൂറാം സെഞ്ച്വറി തികയ്ക്കുന്നത്. അന്തരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരവും ഒരേയൊരു താരവും സച്ചിനാണ്. മിർപൂർ ഏകദിനത്തിലെ ചരിത്ര സെഞ്ച്വറിയിൽ സച്ചിൻ 147 പന്തിൽ നിന്ന് 114 റൺസാണ് നേടിയത്. ടെസ്റ്റിൽ 51 എണ്ണവും ഏകദിനത്തിൽ 49 എണ്ണവും സെഞ്ച്വറികളാണ് സച്ചിനുള്ളത്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് ഇപ്പോഴും സച്ചിന്റെ പേരില്‍ത്തന്നെ. ടെസ്റ്റില്‍ 15,921 റണ്‍സും ഏകദിനത്തില്‍ 18,426 റണ്‍സുമാണ് സച്ചിന്റെ സമ്പാദ്യം.
ഇനി കണക്കുകൾ നോക്കാം ..
Sachin vs Lara
| 200 | Total Matches | 131 |
| 329 | Innings | 232 |
| 15,921 | Total Runs | 11,953 |
| 29,434 | Balls Faced | 19,753 |
| 53.79 | Average | 52.89 |
| 54.09 | Strike Rate | 60.52 |
| 248 | Highest Score | 400 |
| 68 | 50’s | 48 |
| 51 | 100’s | 34 |
| 2058 | 4’s | 1559 |
| 69 | 6’s | 88 |
∙ ആന്ദ്രെ അഗാസി – പെറ്റെ സംപ്രാസ്

അഗാസി – സംപ്രാസ് റൈവലറി മത്സരങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ? ആന്ദ്രെ അഗാസിയും പെറ്റെ സംപ്രാസും ടെന്നീസ് ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ. 1990–കളിൽ ലോക ഒന്നാം നമ്പർ താരങ്ങളായിരുന്നു ഇരുവരും. തുടർച്ചയായ 286 ആഴ്ചകളിൽ സംപ്രാസും 101 ആഴ്ചകളിൽ അഗാസിലും ലോക ഒന്നാം നമ്പർ കിരീടം തങ്ങളുടെ പേരിനൊപ്പം ചേർത്തു. റാക്കറ്റുമായി 34 തവണ ഇരുവരും കോർട്ടിലേക്ക് ഇറങ്ങിയപ്പോൾ 24 തവണയും സംപ്രാസിനൊപ്പമായിരുന്നു ജയം.




ലോക ടെന്നീസിന്റെ ചരിത്രത്താളുകളിൽ ഇടംപിടിച്ച ഇരുവരുടെയും ഗ്രാൻഡ്സ്ലാം കിരീടനേട്ടങ്ങളുടെ കണക്ക് പരിശോധിച്ചാലോ? ഗ്രാൻഡ്സ്ലാം ഫൈനൽ മത്സരങ്ങൾക്കായി 5 തവണയാണ് അഗാസിയും സംപ്രാസും കോർട്ടിലേക്കെത്തിയത്. 4–ലും ഭാഗ്യം തുണച്ചത് സംപ്രാസിനെ. ഇരുവരും ആദ്യമായി ഏറ്റുമുട്ടിയ 1990–ലെ യുഎസ് ഓപ്പണിൽ നേരിട്ടുള്ള സെറ്റുകൾക്ക് സംപ്രാസിനെ അഗാസി പരാജയപ്പെടുത്തി. 2002–ലെ യുഎസ് ഓപ്പൺ ഫൈനലാണ് അഗാസി – സംപ്രാസ് റൈവലറി മത്സരത്തിനു അവസാനമായി സാക്ഷിയായത്. ആ മത്സരത്തിൽ നേരിട്ടുള്ള നാലു സെറ്റുകൾക്കായിരുന്നു സംപ്രാസിന്റെ ജയം. 2003–ൽ സംപ്രാസും, 2006 അഗാസിയും പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.




ആദ്യ എടിപി ടൂർ മുതൽ 1995 ലെ യുഎസ് ഓപ്പൺ ഫൈനൽ വരെ നേർക്കുനേർ 8 തവണവന്നപ്പോഴും മത്സരം സമനിലയിൽ പിരിഞ്ഞു. 1995 -1999 വരെയുള്ള യുഎസ് ഓപ്പൺ ഫൈനലിന്റെ റിസൾട്ട് പരിശോധിക്കുമ്പോഴും സംപ്രാസിനായിരുന്നു മുൻതൂക്കം. 1995 ലെ യുഎസ് ഓപ്പൺ തോൽവി തനിക്ക് തിരിച്ചടിയായിരുന്നുവെന്നും അതിൽ നിന്ന് കരകയറാൻ വർഷങ്ങളെടുത്തുവെന്നും അഗാസി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ തോൽവിയുടെയും മറ്റുപ്രശ്നങ്ങളുടെയും ആഘാതം ലോക ഒന്നാം നമ്പറായിരുന്ന താരത്തെ എത്തിച്ചത് കരിയറിലെ തന്നെ ഏറ്റവും മോശം റാങ്കിങിലേക്കായിരുന്നു, 141. 2000 മുതൽ 2002 ലെ അവരുടെ അവസാന മത്സരം വരെ, സംപ്രാസ്– അഗാസി പോരാട്ടം 3–3 എന്ന നിലയിൽ സമനിലയിലായിരുന്നു. 14 കിരീടങ്ങളുമായി ഏറ്റവും കൂടുതൽ ‘പുരുഷ മേജർ സിംഗിൾസ്’ നേട്ടവുമായാണ് സംപ്രാസ് പ്രൊഫഷണൽ ടെന്നീസിനോട് വിട പറഞ്ഞത്. 11 കിരീടങ്ങൾ നേടിയ ബ്യോൺ ബോർഗിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 8 ഗ്ലാൻഡ്സ്ലാം കിരീടങ്ങളാണ് അഗാസി നേടിയത്. 1996ലെ ഒളിമ്പിക്സിൽ പുരുഷ സിംഗിൾസ് വിഭാഗത്തിൽ അഗാസി സ്വർണം നേടിയിരുന്നു. കളിമൺ കോർട്ടുകളിൽ കാലിടറിയതിനാൽ കരിയറിൽ ഒരു ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ മാത്രമേ അഗാസി പങ്കെടുത്തിട്ടുള്ളൂ.
∙ ഗബ്രിയേൽ ബാറ്റിസ്റ്റ്ട്ടൂട്ട – റൊമാരിയോ
എതിരാളികളുടെ വല കുലുക്കുന്ന ഗബ്രിയേൽ ബാറ്റിസ്റ്റ്ട്ടൂട്ടയുടെ ഫിനിഷിങ് അദ്ദേഹത്തെ 90–കളിലെ മികച്ച താരമാക്കി മാറ്റി. റിവർ പ്ലേറ്റ്, ബോക്ക ജൂനിയേഴ്സ് എന്നീ ടീമുകൾക്കായി ബൂട്ടണിഞ്ഞ ബാറ്റിസ്റ്റ്ട്ടൂട്ട പിന്നീട് ഫിയോറന്റീനക്ക് വേണ്ടിയാണ് കളിക്കാൻ ഇറങ്ങി ‘ബാറ്റിഗോൾ’ 152 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ക്ലബിന്റെ എക്കാലത്തെയും മികച്ച സ്കോറർമാരിൽ ഒരാളാണ് അദ്ദേഹം. ഇന്റർമിലാൻ, അൽ അറബി, റോമ തുടങ്ങിയ ടീമുകളിലൂടെ ക്ലബ് ഫുട്ബോളിൽ തുടർന്നു. ക്ലബ് ഫുട്ബോളിലെ മികച്ച നാഷണൽ ജഴ്സിയിലും തുടർന്നു. അർജന്റീനക്കായി 77 മത്സരങ്ങളിൽ നിന്ന് 54 ഗോളുകൾ നേടി. മൂന്ന് ലോകകപ്പുകളൽ നിന്ന് 10 തവണ എതിരാളികളുടെ വലകുലുക്കി അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരുടെ പട്ടികയിൽ ഇടംപിടിച്ചു. വ്യത്യസ്ത ലോകകപ്പുകളിൽ നിന്നായി രണ്ടുതവണ ഹാട്രിക് നേടിയ താരവും ബാട്ടിഗോൾ ആണ്. തുടർച്ചയായ രണ്ട് കോപ്പാ അമേരിക്ക കിരീടങ്ങൾ (1991,1993) 1993ലെ ആർട്ടെമിയോ ഫ്രാഞ്ചി ട്രോഫി, 1992ലെ ഫിഫ കോൺഫെഡറേഷൻസ് കപ്പ് എന്നിവ നേടി.. 2005ൽ വിരമിച്ചു.



1993 സെപ്റ്റംബർ 19 ഞായറാഴ്ച. മാരക്കാന സ്റ്റേഡിയത്തിൽ 1994ലെ ഫിഫ ഫുട്ബോൾ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലും ഉറുഗ്വായും ഏറ്റുമുട്ടുന്നു. അന്ന് ലോകകപ്പ് യോഗ്യത നേടാൻ ഉറുഗ്വായ്ക്ക് സമനിലമതിയായിരുന്നു. 9 പോയിന്റുണ്ടായിരുന്ന ബ്രസീലിന് ജയം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. മറുവശത്ത് ബ്രസീലിയൻ കോച്ച് കാർലോസ് പെരേര തന്റെ പക്കലുണ്ടായിരുന്ന ബ്രഹ്മാസ്ത്രത്തെ കളത്തിലിറക്കാനുള്ള പ്ലാനും തയാറാക്കിയിരുന്നു. പലകാരണങ്ങളൽ ടീമിൽ ഇടംനേടാൻ കഴിയാതെ പോയ കഷ്ടിച്ച് അഞ്ചടി മാത്രം ഉയരമുള്ള റൊമാരിയോയെ 11 നമ്പർ ജഴ്സിയിൽ സ്ട്രൈക്കർ റോളിൽ പരിശീലകൻ കളത്തിലിറക്കി.



രാജ്യം എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഞാൻ തിരികെ നൽകും – ആ വാക്കുകൾ റൊമാരിയോ കളിക്കളത്തിൽ പ്രാവർത്തികമാക്കുന്നതാണ് പിന്നീടെല്ലാവരും കണ്ടത്. ഏകപക്ഷീയമായ രണ്ടുഗോളിനു വിജയിച്ച് ബ്രസീൽ ലോകകപ്പ് ടിക്കറ്റെടുത്തു. 94 ലോകകപ്പിൽ ബ്രസീൽ മുത്തമിടുമ്പോൾ 5 ഗോളും 3 അസിസ്റ്റുമായി മികച്ചതാരത്തിനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കി. അക്കൊല്ലത്തെ മികച്ച താരത്തിനുള്ള ഫിഫ പുരസ്കാരവും റൊമാരിയോക്കായിരുന്നു. കരിയറിന്റെ അവസാനം വരെ ഗോളടിക്കുന്നതിൽ കേമനായിരുന്നു റൊമാരിയോ.




