പീരുമേട്ടിലെ എസ്റ്റേറ്റും മലഞ്ചെരുവിലെ നിഗൂഢപാതകളും പശ്ചാത്തലമാക്കിയൊരു ക്രൈം ത്രില്ലർ സിനിമ. ഇത്രയും കേട്ടപ്പോൾത്തന്നെ, അൽപം ലൈറ്റ് കുറഞ്ഞ കളർ ഗ്രേഡിയന്റോടുകൂടി, തേയിലത്തോട്ടത്തെ കീറിമുറിച്ചു കടന്നുപോകുന്ന ഹൈവേ റോഡ് അടങ്ങിയ ഒരു ഫ്രെയിം പലരുടെയും മനസ്സിലേക്ക് കടന്നുവന്നിട്ടുണ്ടാകും. എന്നാൽ, സംഗതി അതല്ല!
ഈ ക്രൈം തില്ലർ ഡ്രാമയ്ക്ക് അൽപം പഴക്കമുണ്ട്. പഴക്കമെന്നുപറഞ്ഞാൽ, ഒരു ക്രൈം ത്രില്ലർ ഡ്രാമയ്ക്ക് വേണ്ട ‘നിറങ്ങളൊ’ക്കെയും ചേർത്തൊരുക്കിയ ഈ സിനിമ ഇറങ്ങിയത് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയുടെ കാലത്താണ്. പിന്നീട് ഇറങ്ങിയ പല ക്രൈം ത്രില്ലർ സിനിമകൾക്കും എന്തിന്, ഇന്നിറങ്ങുന്ന പല ക്രൈം ഡ്രാമകൾക്കുപോലും തലതൊട്ടപ്പനാണ് 1972ൽ പുറത്തിറങ്ങിയ ഈ സിനിമ എന്ന് പറഞ്ഞാലും തെറ്റില്ല.
തിരക്കഥാകൃത്തായ ജയദേവൻ (പ്രേം നസീർ) തന്റെ പുതിയ സിനിമയ്ക്കുള്ള കഥയെഴുതാനായി പീരുമേട്ടിലെ ഗസ്റ്റ് ഹൗസ് ബംഗ്ലാവിലേക്ക് തിരിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ഹൈറേഞ്ചിലെ അപകടം പതിയിരിക്കുന്ന പാതകളിലൂടെ സഞ്ചരിക്കുന്നതിനിടെ പെട്ടെന്നൊരു വളവിൽവച്ച് അപകടത്തിന്റെ വക്കോളമെത്തുന്നു. ഇവിടെ സിനിമയുടെ പേര് അനൗദ്യോഗികമായി എഴുതിക്കാണിക്കും ‘മറവിൽ തിരിവ് സൂക്ഷിക്കുക’.

പീരുമേട്ടിലെ എസ്റ്റേറ്റിന്റെ വന്യതയിൽ ജയദേവന്റെ മനസ്സിൽ ഉരുത്തിരിയുന്ന കഥയും ആ കഥയുണ്ടാക്കുന്ന പൊല്ലാപ്പുകളുമാണ് സിനിമ. ജയദേവൻ എഴുതുന്ന കഥയുടെ വികാസവും ചാത്തൻ കൊക്കയിലെ അപകട മരണങ്ങളും ആസ്വാദകരെ ഹുക്ക് ചെയ്യുമെന്നുറപ്പാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ‘മറവിലെ’ ആ ‘തിരിവി’ന്റെ ചുരുൾ കഥാനായകൻ അഴിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

ജയദേവന്റെ കഥകൾക്കിടയിലൂടെ, നിരവധി സംഭവങ്ങളിലൂടെ കഥ സഞ്ചരിക്കുന്നുണ്ട്. എന്നാൽ, അവയൊക്കെയും സിനിമയുടെ പ്ലോട്ടിനോട് ഒട്ടും അകൽച്ച കാണിക്കുന്നുമില്ല എന്നതാണ് സിനിമയെ രസകരമാക്കുന്നത്. ആക്ഷൻ സീനുകളും പാട്ടുകളും ആവശ്യത്തിന് ഇമോഷണൽ സീനുകളും ചിത്രത്തിലുണ്ട്. പിന്നീടിറങ്ങിയ പല സിനിമകളുടെയും കഥാതന്തു ഇവിടെ നിന്നാണ് എന്നോർക്കുമ്പോഴാണ് തിരക്കഥയുടെ വലുപ്പം മനസ്സിലാവുക.



ഒരു കുറ്റകൃത്യം, അത് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ… ക്രൈം ത്രില്ലറുകളുടെ ആ പതിവ് ശൈലി ഉടച്ചാണ് ‘മറവിൽ തിരിവ് സൂക്ഷിക്കുക’ വാർത്തിരിക്കുന്നത്. ഈ ചിത്രത്തിൽ, നടന്ന കുറ്റകൃത്യങ്ങളുടെ പിന്നാലെ പോകുന്നത് പ്രേം നസീർ അവതരിപ്പിച്ച ജയദേവൻ എന്ന എഴുത്തുകാരനാണ്.
ഇതേ മാതൃകയിൽ, അല്ലെങ്കിൽ ഇതിൽനിന്നും ഇൻസ്പയർ ആയി, ഒരു ജേണലിസ്റ്റ് മരണത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്ന പ്ലോട്ട് പിന്നീട് നമ്മൾ ‘ഉത്തരം’ എന്ന സിനിമയിൽ കണ്ടിട്ടുണ്ട് (ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് മറ്റൊരു വിരുന്നാണിത്). ‘ഉത്തരം’ ഒരു ഉദാഹരണം മാത്രമാണ്. കുറ്റാന്വേഷകൻ കഥാകൃത്തും വക്കീലും ഡോക്ടറുമൊക്കെയാകുന്ന നിരവധി സിനിമകൾ പിന്നീടിന്നോളം മലയാളത്തിൽ പിറന്നു. ഹൈറേഞ്ചിന്റെ നിഗൂഢതയിൽ പതിയെ ചുരുളഴിയുന്ന എത്രയെത്ര ക്രൈം ഡ്രാമകൾ പിന്നീട് സിനിമ ആസ്വാദകരുടെ മനം കവർന്നു…!
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




