FiFa New Teams
70
Views

ഫുട്ബോൾ ലോകകപ്പ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ബ്രസീൽ, അർജന്റീന തുടങ്ങിയ ലാറ്റിൻ അമേരിക്കൻ കരുത്തന്മാരോ അല്ലെങ്കിൽ ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ യൂറോപ്യൻ വമ്പന്മാരോ ആയിരിക്കും.

എന്നാൽ, ഫുട്ബോൾ ലോകത്തിന്റെ ഭൂപടം പതുക്കെ മാറുകയാണ്. വരാനിരിക്കുന്ന ലോക കപ്പുകളിൽ ആഫ്രിക്കൻ, ഏഷ്യൻ, കരീബിയൻ രാജ്യങ്ങൾ ലോകകിരീടം വരെ നേടാൻ സാധ്യതയുണ്ടോ? വിദഗ്ദ്ധരുടെ കണക്കുകൾ സൂചിപ്പിക്കുന്നത് ‘അതെ’ എന്ന് തന്നെയാണ്. ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ പരിശോധിക്കാം.

48 ടീമുകളുടെ പുതിയ ഫോർമാറ്റ്

ലോക കപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ൽ നിന്നും 48 ആയി ഉയർന്നതാണ് ഇതിലെ ഏറ്റവും വലിയ വഴിത്തിരിവ്. ഇതിലൂടെ ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങൾക്ക് മുൻപത്തേക്കാൾ കൂടുതൽ അവസരങ്ങളാണ് ലഭിക്കുന്നത്. 

മുൻപ് വെറും 5 ടീമുകൾക്ക് മാത്രം ലോക കപ്പ് ടിക്കറ്റ് ലഭിച്ചിരുന്ന ആഫ്രിക്കയിൽ നിന്നും ഇനി 9 ടീമുകൾക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഏഷ്യൻ വൻകരയിൽ നിന്നുള്ള ടീമുകളുടെ എണ്ണം 4.5ൽ നിന്നും 8.5 (8 നേരിട്ടുള്ള സീറ്റുകളും 1 അന്താരാഷ്ട്ര പ്ലേ-ഓഫ് സീറ്റും) ആയി ഉയർന്നു.

ഇതുവരെ കടുത്ത പ്രാദേശിക യോഗ്യതാമത്സരങ്ങൾ കാരണം ലോകകപ്പ് കാണാതെ പോയിരുന്ന ഈജിപ്ത്, നൈജീരിയ, അൾജീരിയ തുടങ്ങിയ മികച്ച ആഫ്രിക്കൻ ടീമുകൾക്കും, കൂടുതൽ ഏഷ്യൻ കരുത്തർക്കും ഇനി ലോകവേദിയിൽ തങ്ങളുടെ കഴിവ് തെളിയിക്കാനാകും.

യൂറോപ്യൻ ലീഗുകളിലെ ആഫ്രിക്കൻ-ഏഷ്യൻ സാന്നിധ്യം

ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയൻ സീരി എ (Serie A) തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബ് ഫുട്ബോൾ ലീഗുകൾ പരിശോധിച്ചാൽ അവിടെയെല്ലാം ആഫ്രിക്കൻ, ഏഷ്യൻ താരങ്ങളുടെ വലിയൊരു നിരയെ കാണാം. ലോകത്തിലെ ഏറ്റവും മികച്ച കോച്ചുമാർക്ക് കീഴിലും മികച്ച അക്കാദമികളിലും കളിച്ച് പരിചയസമ്പന്നരായ ഈ കളിക്കാർ തങ്ങളുടെ ദേശീയ ടീമിലേക്ക് തിരിച്ചെത്തുമ്പോൾ, ടീമിന്റെ മൊത്തത്തിലുള്ള തന്ത്രങ്ങളും കളിശൈലിയും യൂറോപ്യൻ നിലവാരത്തിലേക്ക് ഉയരുന്നു.

ജപ്പാന്റെ വിപ്ലവം; ഒരു രാത്രികൊണ്ട് ഉണ്ടായതല്ല!

മറുഭാഗത്ത് ജപ്പാനുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ വികസന മാതൃകകളിലൊന്ന് കെട്ടിപ്പടുക്കാൻ അവർ രണ്ട് പതിറ്റാണ്ടാണ് ചിലവഴിച്ചത്. ഇന്ന് ജാപ്പനീസ് കളിക്കാർ വളരെ ചെറിയ പ്രായത്തിൽ തന്നെ വിദേശ ലീഗുകളിലേക്ക് മാറുകയും, തന്ത്രപരമായി പൂർണ്ണ സജ്ജരായി യൂറോപ്പിൽ എത്തുകയും ചെയ്യുന്നു.

2022 ലോകകപ്പിൽ ജപ്പാൻ ജർമനിയെയും സ്‌പെയ്‌നെയും പരാജയപ്പെടുത്തിയത് വെറും പ്രതിരോധക്കളി കൊണ്ടായിരുന്നില്ല. മറിച്ച്, കൃത്യമായ തന്ത്രപരമായ മാറ്റങ്ങളിലൂടെയായിരുന്നു. ജപ്പാന്റെ ഈ വളർച്ച തികച്ചും സ്വാഭാവികമായിരുന്നു. ഇത്തവണ ലോകകപ്പിൽ ബ്രസീലുമായും മികച്ച കളിയാണ് ജപ്പാൻ പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ ജപ്പാൻ തന്നെ ജയിക്കുമെന്ന് കരുതിയിരുന്നു എല്ലാവരും. പക്ഷേ, പൊരുതിയാണ് തോറ്റത്.

Japan National Football Team
Japan National Football Team at FIFA 2026 | X/jfa_samuraiblue

1992 വരെ ജപ്പാനിൽ പ്രൊഫഷണൽ ഫുട്ബോൾ ലീഗ് ഇല്ലായിരുന്നു. ബേസ്ബോൾ ആയിരുന്നു അവിടുത്തെ പ്രധാന കായിക വിനോദം. എന്നാൽ, ജപ്പാൻ ഫുട്ബോൾ അസോസിയേഷൻ അടിത്തട്ടിൽ നിന്ന് മാറ്റങ്ങൾ തുടങ്ങാൻ തീരുമാനിച്ചു. 1993 മെയ് 15ന് വെറും 10 ക്ലബ്ബുകളുമായി ജെ-ലീഗ് (J.League) ആരംഭിച്ചു. ജർമനിയുടെ ബുന്ദസ്‌ലിഗയെ മാതൃകയാക്കിയായിരുന്നു ഇത്. സീക്കോ, ഗാരി ലിനേക്കർ, ദുംഗ തുടങ്ങിയ പ്രമുഖർ ഈ ലീഗിൽ കളിച്ചു. കോർപ്പറേറ്റ് ലാഭത്തിനപ്പുറം ഫുട്ബോളിനെ ഒരു സാമൂഹിക സ്ഥാപനമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലബ്ബുകളും പ്രാദേശിക കൂട്ടായ്മകളുമായി ബന്ധിപ്പിച്ചു. അഞ്ച് വർഷത്തിന് ശേഷം, ‘ഫ്രാൻസ് 98’ലൂടെ ജപ്പാൻ തങ്ങളുടെ ആദ്യ ലോക കപ്പിന് യോഗ്യത നേടി.

മൊറോക്കോ കാട്ടിത്തന്ന വഴി!

കഴിഞ്ഞ 2022 ലോകകപ്പിൽ സെമിഫൈനലിൽ പ്രവേശിച്ച് ചരിത്രം കുറിച്ച മൊറോക്കോ വെറുമൊരു അത്ഭുതമായിരുന്നില്ല. കൃത്യമായ പ്ലാനിങ്ങും കഠിനാധ്വാനവും ഉണ്ടെങ്കിൽ ലോകത്തിലെ ഏത് വമ്പന്മാരെയും അട്ടിമറിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് മൊറോക്കോ തെളിയിച്ചു. ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ വൻശക്തികളെയാണ് അവർ അന്ന് തകർത്തുവിട്ടത്.

ഇത് മറ്റ് ആഫ്രിക്കൻ-ഏഷ്യൻ രാജ്യങ്ങൾക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ജപ്പാനും സൗത്ത് കൊറിയയും നിലവിൽ മികച്ച പ്രകടനമാണ് ടൂർണമെന്റുകളിൽ നടത്തുന്നത്. ഇത്തവണ ചില കളികൾ നോക്കുമ്പോൾ ഫുട്ബോളിലെ വമ്പൻമാരായ ലാറ്റിന്‍ അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളെ കടത്തിവെട്ടുന്ന രീതിയിലായിരുന്നു ചില ടീമുകളുടെ പ്രകടനം.

Morocco Football Team
Morocco Football Team at FIFA 2026 | Instagram/Équipe du Maroc

സ്‌പെയ്നും പോർച്ചുഗലിനുമൊപ്പം മൊറോക്കോയും ഒരു സഹ-ആതിഥേയ രാജ്യമാണ്.

അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഭരണാധികാരികളും കളി നശിപ്പിച്ച മറ്റ് സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, മൊറോക്കോ തങ്ങളുടെ യുവതലമുറയിലാണ് നിക്ഷേപം നടത്തിയത്. അതിന്റെ ഫലമാണ് ഇപ്പോൾ അവർക്ക് ലഭിക്കുന്നത്. മൊറോക്കൻ ദേശീയ ടീമിലെ ഭൂരിഭാഗം കളിക്കാരും സ്‌പെയ്‌നിലോ ഫ്രാൻസിലോ ആണ് വളർന്നതെങ്കിലും, അവിടുത്തെ ഗവൺമെന്റ് നൽകിയ നിരന്തരമായ പിന്തുണ വലിയ മാറ്റമാണ് ഉണ്ടാക്കിയത്.

കരീബിയൻ രാജ്യങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ്

ജമൈക്ക, ഹെയ്തി, ട്രിനിഡാഡ് ആൻഡ് ടൊബാഗോ തുടങ്ങിയ കരീബിയൻ രാജ്യങ്ങളിൽ നിന്നും വലിയൊരു വിഭാഗം കളിക്കാർ ഇപ്പോൾ യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രധാന ലീഗുകളിൽ കളിക്കുന്നുണ്ട്. കായികക്ഷമതയിൽ മുന്നിലുള്ള ഇവർക്ക് കൃത്യമായ ഫുട്ബോൾ തന്ത്രങ്ങൾ കൂടി ലഭിക്കുന്നതോടെ വരും വർഷങ്ങളിൽ ഫുട്ബോൾ ലീഗുകളിലും മറ്റും വലിയ അട്ടിമറികൾ നടത്താൻ കരീബിയൻ കരുത്തർക്ക് സാധിക്കും.

ഫുട്ബോളിൽ പണവും പാരമ്പര്യവും മാത്രം കൊണ്ട് ഇനി കളം പിടിക്കാനാകില്ല. കളിയിലെ സാങ്കേതിക വിദ്യകളും ആധുനിക പരിശീലന രീതികളും ഇപ്പോൾ ലോകമെമ്പാടും ലഭ്യമാണ്. അതുകൊണ്ടുതന്നെ, വരും ലോകകപ്പുകളിൽ ബ്രസീലിനും ഫ്രാൻസിനും ഒപ്പത്തിനൊപ്പം നിൽക്കുന്ന, അല്ലെങ്കിൽ അവരെ അട്ടിമറിക്കുന്ന ആഫ്രിക്കൻ-ഏഷ്യൻ ശക്തികളെ നമുക്ക് കാണാനാകും. ഫുട്ബോൾ ലോകം കൂടുതൽ ആവേശകരമായ ഒരു പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്!

ഇരട്ട പൗരത്വത്തിന്റെ കരുത്ത്

ചെറിയ രാജ്യങ്ങൾ ഇപ്പോൾ ‘ഇരട്ട പൗരത്വം’ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. വിദേശങ്ങളിൽ സ്ഥിരതാമസമാക്കിയ തങ്ങളുടെ വംശജരായ കളിക്കാരെ അവർ ടീമിലെത്തിക്കുന്നു. മൊറോക്കോയുടെ ഭൂരിഭാഗം കളിക്കാരും യൂറോപ്യൻ അക്കാദമികളിൽ വളർന്നവരാണ്—അഷ്റഫ് ഹക്കിമി സ്‌പെയിനിലും, ഹക്കിം സിയെച്ച്, സോഫിയാൻ അംറബത്ത് എന്നിവർ നെതർലൻഡ്സിലും, ഗോൾകീപ്പർ ബോണോ കാനഡയിലും.

ജനസംഖ്യ കുറഞ്ഞ ചെറിയ രാജ്യങ്ങൾക്ക് ഇത് വലിയ അനുഗ്രഹമാണ്. വെറും 6 ലക്ഷം ജനസംഖ്യയുള്ള കാബോ വെർദെ ലോക കപ്പിന് യോഗ്യത നേടിയത് പോർച്ചുഗൽ, ഫ്രാൻസ്, നെതർലൻഡ്സ് എന്നിവിടങ്ങളിലെ തങ്ങളുടെ പ്രവാസി കളിക്കാരെ വെച്ചാണ്. കരീബിയൻ വേരുകളുള്ള ഡച്ച് കളിക്കാരെ ഉപയോഗിച്ച കുറക്കാവോയും ഇതേ വഴി തന്നെയാണ് സ്വീകരിച്ചത്.

കോംഗോയും ആദ്യമായി ലോകകപ്പ് കളിക്കുന്ന കാബോ വെർദെയുമെല്ലാം മികച്ച കളിയാണ് പുറത്തെടുക്കുന്നത്. അർജന്റീനയുമായ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഇവർ ആദ്യ ലോക കപ്പിലെ അവസാന മത്സരം

കോംഗോയും ആദ്യമായി ലോകകപ്പ് കളിക്കുന്ന കാബോ വെർദെയുമെല്ലാം മികച്ച കളിയാണ് പുറത്തെടുത്തത്. ശക്തമായ പോരട്ടത്തിനൊടുവിൽ എക്സ്‌ട്രാ ടൈമിൽ അർജന്റീന നേടിയ ഒരു ഗോളിലാണ് കാബോ വെർദെ ആദ്യ ലോക കപ്പിൽ നിന്ന് പുറത്താകുന്നത്. മത്സരം പരാജയമായിരുന്നെങ്കിലും ഓവർഓൾ പ്രകടനം സൂപ്പറായിരുന്നു. പ്രതിരോധത്തിനും മുൻനിരയ്ക്കും മധ്യനിരയ്ക്കും മറ്റൊരു കളിയഴക് ഈ രാജ്യങ്ങൾ സമ്മാനിച്ചു.

പരമ്പരാഗത ഫുട്ബോൾ ശക്തികൾക്ക് ഇപ്പോഴും ചില ആനുകൂല്യങ്ങൾ ഉണ്ടെന്നത് സത്യമാണ്. എന്നാൽ, അവരുടെ ആധിപത്യം ഇനി ഉറപ്പുനൽകാനാവില്ല. യൂറോപ്പ് ഇപ്പോഴും ശക്തമായ ഫുട്ബോൾ ഭൂഖണ്ഡമായി തുടരുമ്പോഴും മറ്റ് രാജ്യങ്ങളുമായുള്ള വ്യത്യാസം കുറഞ്ഞുവരികയാണ്.

പണ്ട് ഭൂമിശാസ്ത്രമാണ് ഒരു കളിക്കാരന്റെ വിധി നിർണ്ണയിച്ചിരുന്നത്. ബ്യൂണസ് അയേഴ്സിലോ, റിയോ ഡി ജനീറോയിലോ, മാഡ്രിഡിലോ, ആംസ്റ്റർഡാമിലോ ജനിക്കുന്ന ഒരു മിടുക്കനായ കുട്ടിക്ക് ലഭിക്കുന്ന മികച്ച കോച്ചിംഗും സ്കൗട്ടിംഗ് നെറ്റ്‌വർക്കും ലോകത്ത് മറ്റെവിടെയും ലഭ്യമായിരുന്നില്ല. എന്തായാലും യൂറോപ്പ്യൻ ലാറ്റിന്‍ അമേരിക്കൻ രാജ്യങ്ങളെ കടത്തിവെട്ടി പുറത്തു നിന്നുള്ള ഒരു രാജ്യത്തിന് ലോകകപ്പ് നേടാൻ വലിയ സാധ്യത തന്നെയാണുള്ളത്.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on sports and games.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Homepage Spotlights · Sports

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading