ഫുട്ബോൾ ലോക കപ്പിനായി ലോകമെമ്പാടുമുള്ള ആളുകൾ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. നാല് വർഷം കൂടുമ്പോഴാണ് മത്സരത്തിന് അരങ്ങുണരുന്നതെങ്കിലും ആ കാത്തിരിപ്പിനും ഒരു സുഖമാണ്.
എനിവേ, ഫുട്ബോളിനായി മാത്രമല്ല അതിനോളം കാത്തിരിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. ഓരോ ലോക കപ്പിന്റെയും ആത്മാവായ പാട്ടുകൾ. വെറും പാട്ടുകളല്ല എല്ലാവരെയും കോരിത്തരിപ്പിക്കാൻ പറ്റുന്ന അടിപൊളി പാട്ടുകൾ. പലർക്കും ‘വക്കാ വക്കാ‘ എന്നു കേൾക്കുമ്പോൾ തന്നെ ആവേശമാണ്. ഏറ്റവും ഒടുവിൽ 2022 ലോക കപ്പിൽ ആ ടൂർണമെന്റിന്റെ ശബ്ദമായത് മറ്റാരുമല്ല ദ മോസ്റ്റ് പോപുലർ, അല്ല കൊറിയൻ പ്രേമികളുടെയും പാട്ട് പ്രേമികളുടെയും ഹൃദയത്തിൽ തൊട്ട ബിടിഎസ് അംഗമായ ജങ്‌കുക്ക് പാടിയ ‘ഡ്രീമേർസ്‘ എന്ന ഗാനം.
നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ മനസ്സിലാകും, ഓരോ തവണയും ഓരോ വ്യത്യസ്ത രീതിയിലുള്ള ഗാനങ്ങളാണ് ഫുട്ബോളിന്റെ മാറ്റ് കൂട്ടുന്നത്. അങ്ങനെ ഓരോ തവണയും ഓരോ ഗാനങ്ങൾ. പോപ് സ്റ്റാറായ ഷക്കീറയെ അറിയാൻ ‘വക്കാ വക്കാ‘ എന്ന് മൂളിയാൽ മതി. അത്രയും പവറാണ്. വെറുതെ പാട്ട് ഉണ്ടാക്കുക എന്നല്ല, ഓരോ വരികൾക്ക് പോലും ഫുട്ബോൾ പാരമ്പര്യവും അത് നടക്കുന്ന നാടിന്റെ സംസ്ക്കാരവും പ്രതിപാദിച്ചിട്ടുണ്ടാകും.
ആൻഡ് യു നോ വാട്ട്, എന്തിനാണ് ഓരോ തവണയും ഇങ്ങനെ പാട്ടുകൾ ഇറക്കുന്നത്? ഇത്തവണത്തെ ഷക്കീറയുടെ കിടുക്കാച്ചി പാട്ട് കണ്ടോ നിങ്ങൾ? ഇതുവരെ കേട്ടതെല്ലാം ഫുട്ബോളിന് വേണ്ടിയുള്ള പാട്ടുകളായിരുന്നോ?
ആൻഡ് ദി ആൻസർ ഈസ് നോ.
ഗ്ലോബൽ റെപ്രസെന്റേഷൻ ഉറപ്പുവരുത്തുന്നതിനോടൊപ്പം മത്സരത്തിന്റെ തീവ്രതയും ആവേശവും നിലനിർത്തുക എന്നതാണ് ഇത്തരം പാട്ടുകളുടെ പ്രധാന ലക്ഷ്യം. കൂടാതെ, നൊസ്റ്റാൾജിയ ഉണർത്തി മത്സരവുമായി കളിക്കാരിലും ആരാധകരിലും ആഴത്തിലുള്ള ഒരു വൈകാരിക ബന്ധം സൃഷ്ടിക്കുന്നു.
ലോക കപ്പിന്റെ തുടക്കകാലത്തെ ഗാനങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുക എന്ന ഉദ്ദേശത്തോടെയായിരുന്നില്ല വന്നത്. അവ കേവലം ആതിഥേയ രാജ്യത്തെ പ്രതിഫലിപ്പിക്കുന്ന ഔദ്യോഗിക രചനകൾ മാത്രമായിരുന്നു.
1962-ൽ ചിലിയിൽ ചിലിയൻ ബാൻഡ് ലോസ് റാംബ്ലേഴ്‌സിന്റെ “El Rock del Mundial” എന്ന റോക്ക്-ആൻഡ്-റോൾ ട്രാക്കോടെയാണ് ഔദ്യോഗിക ഫിഫ ലോകകപ്പ് ഗാനത്തിന്റെ പാരമ്പര്യം ആരംഭിച്ചത്. പതിറ്റാണ്ടുകളായി, ആതിഥേയ രാജ്യങ്ങൾ സ്വന്തം പ്രാദേശിക ഗാനങ്ങളാണ് പുറത്തിറക്കിയിരുന്നത്. പക്ഷേ, അതിൽനിന്നെല്ലാം ഇന്ന് മാറിയിട്ടുണ്ട്.
1990കളിലായിരുന്നു മാറ്റത്തിന്റെ തുടക്കം. അന്ന് പുറത്തിറങ്ങിയ ‘Un’estate italiana‘ എന്ന ഗാനത്തോടെയാണ് വലിയൊരു മാറ്റം ദൃശ്യമായി തുടങ്ങിയത്. ഫുട്ബോൾ വെറുമൊരു കാഴ്ചയല്ല, മറിച്ച് ഒരു കവിത കൂടിയാണെന്ന് ഈ ഗാനം ലോകത്തിന് കാണിച്ചുകൊടുത്തു.
ആതിഥേയ രാജ്യത്തിന്റെ സംസ്ക്കാരത്തെ ആഗോള സമൂഹവുമായി ബന്ധിപ്പിക്കുന്ന ഒരു പാലം പോലെയാണ് ഈ ഗാനങ്ങൾ പ്രവർത്തിക്കുന്നത്.
ലാറ്റിൻ പോപ്പിന്റെ വരവ് (1998): 1998ൽ റിക്കി മാർട്ടിന്റെ ‘The Cup of Life‘ (La Copa de la Vida), കേവലം ഫുട്ബോളിനെ ആഘോഷിക്കുക മാത്രമല്ല, ആഗോള പോപ്പ് സംഗീതത്തിൽ ഒരു “ലാറ്റിൻ വിസ്ഫോടനം” തന്നെ സൃഷ്ടിക്കുകയായിരുന്നു. ഈ ഗാനം ലാറ്റിൻ പോപ്പിനെ ആഗോളതലത്തിൽ പ്രതിഷ്ഠിക്കുകയും, ലോകകപ്പ് ഗാനങ്ങൾ എങ്ങനെ വാണിജ്യപരമായും സാംസ്കാരികമായും സ്വാധീനം ചെലുത്താമെന്ന് കാണിച്ചുതരികയും ചെയ്ത് ഒരു പുതു ചരിത്രം കുറിച്ചു.
”ഒരേ ഭാഷ സംസാരിക്കാത്ത ആളുകൾ പോലും ഒരേ പല്ലവി പാടാൻ തുടങ്ങുമ്പോഴാണ് ഒരു പാട്ടിന്റെ ആത്മാവ് വെളിപ്പെടുന്നത്.”
ആഫ്രിക്കൻ + ഗ്ലോബൽ മിക്സ് (2010): പിന്നീട് വളരെ ശ്രദ്ധേയമായ ഷിഫ്റ്റുണ്ടാകുന്നത് 2010ലാണ്. ഷക്കീറയുടെ ‘വക്കാ വക്കാ‘ പ്രാദേശികവും ആഗോളവുമായ വിവിധ ശൈലികളുടെ ഒരു ഒത്തുചേരലായിരുന്നു. ആഫ്രിക്കൻ താളങ്ങളെ മുൻനിർത്തി തയ്യാറാക്കിയ ഈ ഗാനം ലോകമെമ്പാടും ആഘോഷിക്കപ്പെട്ടു. അന്താരാഷ്ട്ര താരങ്ങളും ആഫ്രിക്കൻ കലാകാരന്മാരും തമ്മിലുള്ള സഹകരണം ആ ഭൂഖണ്ഡത്തിന്റെ സംഗീത വൈവിധ്യത്തെ ലോകശ്രദ്ധയിൽ തന്നെ എത്തിച്ചു.
പിന്നീട് വന്ന ‘We Are One‘ (2014), ‘Live It Up‘ (2018) തുടങ്ങിയ ഗാനങ്ങൾ വിവിധ രാജ്യങ്ങളിലെ ഗായകരെ ഒന്നിപ്പിച്ചുകൊണ്ട് ആഗോളതലത്തിൽ കൂടുതൽ ആളുകളിലേക്ക് എത്താനുള്ള ഫിഫയുടെ ആ ലക്ഷ്യത്തെ അതേപടി യാഥാർഥ്യമാക്കാൻ സാധിച്ചു.
ലോക കപ്പ് സൗണ്ട്ട്രാക്ക്/ഫിഫ സോങ്ങ്‌സ് ആൽബത്തിൽ ലോക കപ്പ് ആന്തം, ഓഫീഷ്യൽ പാട്ടുകൾ അതിൽ തന്നെ പ്രമോഷണൽ, തീം സോങ്ങുകൾ എന്നിവ ഉൾപ്പെടുന്നു. ഇന്ന് ഓരോ സാമൂഹിക ലക്ഷ്യങ്ങൾക്കായി ഫണ്ട് സമാഹരിക്കാൻ കൂടി ലോക കപ്പ് ഗാനങ്ങളും പെര്‍ഫോമൻസും ഉപയോഗിക്കുന്നു.
പ്രമോഷണൽ ട്രാക്കുകൾ
എല്ലാ പാട്ടുകളും ലോക കപ്പിനോടനുബന്ധിച്ച് പുതുതായി ഇറക്കുന്ന പാട്ടുകളല്ല. മുൻപ് ഇറങ്ങിയ പാട്ടുകളില്‍ ചിലത് ഫിഫയ്ക്കുവേണ്ടി ചെറിയ മാറ്റങ്ങൾ വരുത്തി പുതിയ വേർഷനായി റിലീസ് ചെയ്യാറുണ്ട്. ചില ബ്രാൻഡുകൾ ചെയ്യുന്ന ലോക കപ്പ് പ്രമോഷണൽ പാട്ടുകളാണ് ഇത്തരം ട്രാക്കുകൾ. ഇവയിൽ ചിലത് ഫിഫ ഔദ്യോഗിക പാട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്താറുണ്ട്.
2010ൽ തന്നെ കെനാന്റെ (K’naan) ‘Wavin’ Flag‘ എന്ന ഗാനം ജനപ്രിയമാവുകയും വലിയ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. അതിജീവനത്തിന്റെ കഥ പറഞ്ഞ ഈ ഗാനം വക്കാ വക്കാ പോലുള്ള ഔദ്യോഗിക ഗാനങ്ങളോടൊപ്പം തന്നെ ജനങ്ങൾ ഏറ്റെടുത്തു. ഇന്നും ഈ ഗാനം കേൾക്കുമ്പോൾ അതേ പുതുമ തന്നെയാണ്. ഫുട്ബോളിലെ ഓരോ നിമിഷങ്ങളും മനസ്സിലൂടെ മിന്നിമറയും. ചില പാട്ടുകളുടെ സ്ഥാനം ഹൃദയത്തിലായിരിക്കും. അത്തരമൊരു പാട്ടാണിത്.
ഷക്കീറയുടെ ‘La La La’യും ഒരു പ്രമോഷണൽ പാട്ടാണ്.
2022ലെ ഖത്തർ ലോകകപ്പിൽ പ്രധാന സിംഗിൾ ഗാനത്തിന് പകരം ഒന്നിലധികം ഗാനങ്ങൾ ഉൾപ്പെട്ട ഒരു മൾട്ടി സോങ് ആൽബം ഫോർമാറ്റാണ് ഫിഫ പരീക്ഷിച്ചത്. ‘Hayya Hayya‘, ബിടിഎസ് അംഗം ജങ്‌കുക്കിന്റെ ‘Dreamers‘ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫുട്ബോളിനെയും മിഡിൽ ഈസ്റ്റേൺ സംസ്കാരത്തെയും വൈവിധ്യത്തെയും ബഹുഭാഷകളെയും പ്രതിനിധീകരിക്കുന്ന, ആഘോഷമാക്കുന്ന ആൽബം. ഇതിലൂടെ വിവിധ പ്രദേശങ്ങളിലെയും വ്യത്യസ്ത അഭിരുചികളുള്ള ശ്രോതാക്കളെ ഒരുപോലെ തൃപ്തിപ്പെടുത്താൻ സഹായിച്ചു.
എന്തുകൊണ്ട് ഈ ഗാനങ്ങൾ നിലനിൽക്കുന്നു?
പലർക്കും ഈ ഗാനങ്ങൾ സംഗീതത്തേക്കാൾ ഉപരിയായി ഒരു പ്രത്യേക കാലഘട്ടത്തിന്റെ ഓർമ്മകളാണ്. Un’estate italiana (ഇറ്റലി ’90) എന്ന ഗാനത്തിന്റെ ആദ്യ വരികൾ കേൾക്കുമ്പോൾ തന്നെ ആ ടൂർണമെന്റിലെ നാടകീയ നിമിഷങ്ങൾ മനസ്സിലേക്ക് ഓടിയെത്തും. കെനാൻ (K’naan) പാടിയ ‘വേവിൻ ഫ്ലാഗ്‘, ഷക്കീറയുടെ ‘വക്കാ വക്കാ‘ എന്നിവ 2010ലെ ലോകകപ്പിന്റെ സാംസ്കാരിക അടയാളങ്ങളായി ഇന്നും നിലനിൽക്കുന്നു.
പിന്നെ, ഒരുപാട് പൈസ മുടക്കിയാണ് ഈ ലോകകപ്പ് ഗാനങ്ങളെല്ലാം നിർമ്മിക്കുന്നത്. കേവലം നിർമ്മാണ നിലവാരം കൊണ്ടല്ല, മറിച്ച് അവ ടൂർണമെന്റിലെ പ്രധാന നിമിഷങ്ങളുമായി ചേർന്നുനിൽക്കുന്നതുകൊണ്ടാണ് ഓരോ പാട്ടുകളും വരികളും ഓർമ്മിക്കപ്പെടുന്നത്. ഫുട്ബോൾ ആരാധകർ ഈ ഗാനങ്ങളെ വെറുതെ കേട്ട് വിട്ടുകളയുന്നില്ല, മറിച്ച് അവയെ സ്വന്തം ഭാഷയിലും ആഘോഷങ്ങളിലും പുനരാവിഷ്കരിക്കുകയും ഉൾപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഭാഷാപരമായ അതിർവരമ്പുകൾക്കപ്പുറം ദശലക്ഷക്കണക്കിന് ആളുകളെ തൃപ്തിപ്പെടുത്താനും വ്യക്തിഗതമായ കഥകൾക്കും വികാരങ്ങൾക്കും ഇടം നൽകുന്ന ഒരു ശൈലിയുമാണ് ഓരോ മികച്ച പാട്ടുകൾക്കുമുള്ളത്.




