ഹൈറേഞ്ചിന്റെ മടക്കുകളിലേക്ക് കണ്ണ് പായിക്കുമ്പോൾ ആദ്യം മനസ്സ് കവരുന്നത് കുന്നിൻചെരുവുകൾക്ക് പച്ചപ്പട്ടു ചാർത്തിയ തേയിലക്കാടുകളാണ്. കുളിരുള്ള ഓരോ യാത്രയിലും സഞ്ചാരികളുടെ ഹൃദയം കവരുന്ന ഈ പച്ചപ്പുതപ്പിന് പിന്നിൽ, പുലർച്ചെ മുതൽ അന്തിമയങ്ങും വരെ അധ്വാനിക്കുന്ന തോട്ടം തൊഴിലാളികളുടെ വിയർപ്പുതുള്ളികളുണ്ട്.
തലയിൽ ചാക്കിൽകെട്ടി, തോളിലൊരു കുട്ടയും കയ്യിൽ കൊളുന്തരിവാളുമായി നിരനിരയായി മലകയറുന്ന പെൺകൂട്ടങ്ങൾ ഓരോ യാത്രക്കാരനും എന്നും കൗതുകമുള്ള കാഴ്ചയാണ്. ക്യാമറക്കണ്ണുകൾ ഏറെ കൊതിയോടെ പകർത്തുന്ന ഈ പച്ചപ്പിന്റെ വശ്യതയ്ക്ക് പിന്നിൽ പക്ഷേ, കഠിനമായ ജീവിതസമരങ്ങളുടെ കഥയുമുണ്ട്.
മഞ്ഞു പെയ്യുന്ന പുലരികളിൽ തുടങ്ങി സന്ധ്യ മയങ്ങും വരെ നീളുന്നതാണ് അവരുടെ കൊളുന്തു പറിക്കൽ. വരിവരിയായി നിൽക്കുന്ന തേയിലച്ചെടികൾക്കിടയിൽ നിന്ന് നുള്ളിയെടുക്കുന്ന ഇളംകൊളുന്തുകൾ ആദ്യം തോളിലെ ചെറിയ കുട്ടകളിലേക്ക് വീഴും. അത് പിന്നീട് ‘കൊല്ലി’ എന്ന് വിളിക്കുന്ന വലിയ ചാക്കുകളിലേക്ക് മാറ്റപ്പെടും.

ചെങ്കുത്തായ കുന്നിൻചെരിവുകളിൽ നിന്ന്, കിലോമീറ്ററുകളോളം നടന്ന് ഈ കൊല്ലികൾ തലച്ചുമടായി ലോറികളിലേക്ക് എത്തിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സഹനശേഷിയെ പരീക്ഷിക്കുന്ന ജോലിയാണ്. ഇടയ്ക്കൊക്കെ പുരുഷന്മാർ സഹായത്തിനെത്തുമെങ്കിലും, ഭാരവും പേറിയുള്ള ഈ മലയിറക്കം പ്രധാനമായും ഈ സ്ത്രീകളുടെ തോളിൽ തന്നെയാണ് വിശ്രമിക്കുന്നത്.
കാലം മാറിയപ്പോൾ ഈ മേഖലയിലും മാറ്റത്തിന്റെ കാറ്റടിച്ചു. ‘മട്ടക്കത്തി’ എന്ന് വിളിക്കുന്ന വളഞ്ഞ കത്തികളിൽ നിന്ന് കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഷിയർ മെഷീനുകളിലേക്കും യന്ത്രങ്ങളിലേക്കും കൊളുന്തുവെട്ട് മാറി. എന്നിരുന്നാലും, മലമുകളിൽ നിന്ന് ശേഖരിച്ച കൊളുന്ത് താഴെയെത്തിക്കുക എന്ന കഠിനമായ ചുമട്ടുഭാരം തോട്ടം തൊഴിലാളികൾക്ക് വലിയൊരു വെല്ലുവിളിയായി തുടരുകയായിരുന്നു.
ഈ പ്രതിസന്ധിക്ക് ഒടുവിൽ സാങ്കേതികവിദ്യയിലൂടെ ആശ്വാസകരമായ ഒരു പരിഹാരം കണ്ടെത്തുകയാണ് ഹാരിസൺ മലയാളം ലിമിറ്റഡ്. മൂന്നാറിനടുത്തെ ദേവികുളം ലാക്കാട് എസ്റ്റേറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഡ്രോൺ സാങ്കേതികവിദ്യ തോട്ടം മേഖലയിൽ പുതിയൊരു വിപ്ലവത്തിനാണ് തിരിതെളിച്ചിരിക്കുന്നത്.

ഡ്രോൺ രംഗത്തെ പ്രമുഖരായ ‘ട്രോപോവർക്സ്’ (Tropoworx) കമ്പനിയുമായി കൈകോർത്ത് ഹാരിസൺസ് നടപ്പിലാക്കിയ ഈ പദ്ധതി, ദക്ഷിണേന്ത്യയിലെ തേയിലത്തോട്ടങ്ങളിൽ തന്നെ ആദ്യത്തേതാണ്. ആദ്യഘട്ടത്തിൽ 10 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് പരീക്ഷിച്ചത്. 100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും, മൂന്ന് കിലോമീറ്റർ ദൂരെയുള്ള തോട്ടങ്ങളിൽ നിന്നും കൊല്ലികൾ കൃത്യമായി ശേഖരണ കേന്ദ്രങ്ങളിലെത്തിക്കാൻ ഈ ആകാശയാത്രയ്ക്ക് കഴിഞ്ഞു.
മൂന്നാറിലെ ഈ സാങ്കേതിക മുന്നേറ്റം നൽകുന്ന പ്രതീക്ഷകളുടെ വെളിച്ചം വാഗമണ്ണിലെ തോട്ടം മേഖലയിലേക്കും പടരുകയാണ്. ഡ്രോണുകൾ ഉപയോഗിച്ച് കൊല്ലികൾ എസ്റ്റേറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് തങ്ങളുടെ ജോലിഭാരവും ആരോഗ്യപ്രശ്നങ്ങളും വലിയൊരു പരിധിവരെ കുറയ്ക്കുമെന്ന ആശ്വാസത്തിലാണ് ഇവിടുത്തെ തൊഴിലാളികൾ.
“വർഷങ്ങളായി കിലോമീറ്ററുകളോളം ഭാരമേറിയ കൊല്ലികൾ ചുമക്കുന്ന പല സ്ത്രീകൾക്കും അസ്ഥി തേയ്മാനവും കഠിനമായ കൈകാല് വേദനയും നിത്യജീവിതത്തിന്റെ ഭാഗമാണ്. ഹൈറേഞ്ചിലെ കൊടും തണുപ്പിലും ഈ ശാരീരിക ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഞങ്ങളോരോരുത്തരും ജോലിയെടുക്കുന്നത്“– ലീല, തോട്ടം തൊഴിലാളി, വാഗമണ്‍
കൊല്ലികൾ ചുമന്ന് സമയവും ഊർജ്ജവും കളയാതെ ഡ്രോണുകൾ അത് ഏറ്റെടുക്കുമ്പോൾ, കൂടുതൽ സമയം ശ്രദ്ധയോടെ കൊളുന്ത് വെട്ടാൻ സാധിക്കുമെന്നും അത് വഴി കൂടുതൽ വരുമാനം കണ്ടെത്താനാകുമെന്നും യന്ത്രം ഉപയോഗിച്ച് കൊളുന്തുവെട്ടുന്ന ബിജു അഭിപ്രായപ്പെടുന്നു.
പരമ്പരാഗത തോട്ടം മേഖലയെ ആധുനികതയിലേക്ക് നയിക്കുന്ന ഈ ചുവടുവെപ്പ് തൊഴിലാളികളുടെ അധ്വാനഭാരവും കഠിനമായ ശാരീരിക ബുദ്ധിമുട്ടുകളും വലിയൊരു അളവോളം കുറയ്ക്കും. ഒപ്പം, തോട്ടങ്ങളിൽ സർവസാധാരണമായി ഉപയോഗിക്കുന്ന ട്രാക്ടറുകളുടെ ഇന്ധനച്ചെലവും അന്തരീക്ഷ മലിനീകരണവും പരിമിതപ്പെടുത്താനും ഇത് സഹായിക്കും.
തോട്ടങ്ങളിൽ നിന്ന് പറിച്ചെടുക്കുന്ന പച്ചക്കൊളുന്തുകൾ ഒട്ടും ഗുണനിലവാരം ചോരാതെ, വേഗത്തിൽ ഫാക്ടറികളിൽ എത്തിക്കാൻ കഴിയുമെന്നതും ഇതിന്റെ വലിയൊരു മേന്മയാണ്. യന്ത്രവൽക്കരണം തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം, ഹൈറേഞ്ചിന്റെ തേയില വ്യവസായത്തിന് നവജീവൻ പകരുകയും ചെയ്യുമെന്ന പ്രത്യാശയിലാണ് ഈ ആകാശവിപ്ലവം.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what’s happening around and all things life—from relationships and health to psychology.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




