CJP New Gen Protest
666
Views

കോക്രോച്ച് ജനതാ പാർട്ടിയാണല്ലോ ഇപ്പോൾ എല്ലായിടത്തും സംസാര വിഷയം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ‘പാറ്റാ’ പ്രയോ​ഗത്തിൽ നിന്ന് ഉരുതിരിഞ്ഞ ആശയം തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകൾ വിജയിച്ച് വന്ന ഒരു സർക്കാരിനെ മുട്ടുകുത്തിച്ചു. ജന്തർ മന്തറിനെ ദിവസങ്ങൾ കൊണ്ട് ‘സമരഭൂമി’യാക്കി മാറ്റി കൊയ്തെടുത്തതാണ് ഈ വിജയം എന്ന് നിസംശയം പറയാം. അനീതികൾക്ക് നേരെ പിന്മടക്കമില്ലാതെ പോരാ‌ടിയാൽ വിജയം നീതിക്ക് ഒപ്പമായിരിക്കുമെന്നും ഈ വിജയം അടിവരയിടുന്നു.

‘മറവികൾക്കെതിരെയുള്ള ഓർമകളുടെ സമരമാണ് രാഷ്ട്രീയ’മെന്ന് പറഞ്ഞ് വെച്ചത് ‘മിലൻ കുന്ദേര’യാണ്. എന്നാൽ ഇതാ 2026ലെ ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ ‘പാറ്റ പാർട്ടി’ അനീതികൾ അരങ്ങേറുമ്പോൾ ‘നീതിക്കായി നിലകൊള്ളുന്നതാണ് പൊളിറ്റിക്സ്’ എന്ന് തിരുത്തി എഴുതിയിരിക്കുകയാണ്.

‘പൊളിറ്റിക്സ്’, നല്ല വാക്കാണല്ലേ. കേവലം കൊടിയുടെയും നേതാക്കളുടെയും പേരിൽ മാത്രം രാഷ്ട്രീയം തിരഞ്ഞെടുക്കുന്ന അനേകം മനുഷ്യരുള്ള നാട്ടിൽ സ്വന്തമായി ആശയത്തെ പരുവപ്പെടുത്തി, രാകി മിനുക്കി, പഴുപ്പിച്ച് രാഷ്ട്രീയത്തിനതീതമായി നീതിക്കായി തെരുവിൽ സംഘ‌ടിച്ച വിദ്യാർഥികളു‌ടെ തലമുറയാണ് നമ്മുടേത്. സിജെപി സമരത്തിന്റെ മെറിറ്റ് മനസ്സിലാക്കി പിന്തുണയറിയിച്ച് ഒത്തിരി രാഷ്ട്രീയ പാർട്ടികളെത്തിയിരുന്നു. കോൺ​ഗ്രസും സിപിഎമ്മും മറ്റ് പാർട്ടികളുമെല്ലാം തെരുവിലിറങ്ങി. സമരം വിജയിച്ചു, വിദ്യാർഥികൾ മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും ഈ രാജ്യത്തെ ഭരണകൂടം അം​ഗീകരിച്ചു. സമരം വിജയിച്ചു, ഫലം കണ്ടു എന്നുള്ളതിനപ്പുറമായി ചില സന്ദേശങ്ങൾ ജനാധിപത്യ ചേരിയുടെ മുൻപിലേക്ക് അഭിജിത്തും മറ്റ് പാറ്റകളും വെക്കുന്നുണ്ട്.

ശൈലികൾക്ക് അതീതമായ പാറ്റകൾ

അതിൽ പ്രധാനം സിജെപി സമരം തനത് രാഷ്ട്രീയ പാർട്ടികളുടെ ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധങ്ങളിലേറെയും യുവാക്കളായിരുന്നു. അവരുടെ സമര രീതിയും വളരെ ‘ക്രിയേറ്റീവ്’ ആയിരുന്നു. കവിത ചൊല്ലിയും തല്ലുന്ന പോലീസിന് വെള്ളവും ഭക്ഷണവും കൊടുക്കുന്ന ജനാധിപത്യത്തിന്റെ കാഴ്ച്ചയ്ക്ക് ഈ രാജ്യത്തെ യുവാക്കളിലൂടെ ജന്തർ മന്തർ സാക്ഷിയായി. ഇവിടെ ലൈവ് ഈ പുത്തൻ രാഷ്ട്രീയ സംസ്കാരത്തെയും പഴയ രാഷ്ട്രീയ ശൈലിയെയും കുറിച്ച് യുവജനങ്ങളോട് അഭിപ്രായം ചോദിച്ചു. അതിൽ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് ‘രാജ്യത്തെ പാർട്ടികളെല്ലാം ഒരു പുതിയ പ്രവർത്തന രീതിയിലേക്ക് മാറണമെന്നും യുവാക്കളെ നേതൃത്വത്തിൽ കൊണ്ടുവന്ന് കാലത്തിന്റെ മാറ്റങ്ങൾ നടപ്പിൽ വരുത്തണമെന്നുമായിരുന്നു’.

സിജെപി മാതൃക പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് ഉപയോ​ഗപ്പെടുത്താം, ഒന്നിച്ചു നിൽക്കാനുള്ള മനസാണ് വേണ്ടത്.
– ശില്പാ മേരി വർ​ഗീസ്സ്,  ബിസിഎ വിദ്യാർഥി

‘ജനാധിപത്യ രാജ്യത്തിന്റെ ബലമാണ് യുവാക്കൾ അവരെ ചേർത്തുപിടിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും’ അവർ പറയുന്നു. ‘ശൈലിമാറിയാൽ തന്നെ ഇന്ത്യയിലെ പാർട്ടികളെല്ലാം രക്ഷപ്പെടും’, ‘റിട്ടയർമെന്റ്ലൈഫിലേക്ക് കടക്കുമ്പോൾ വന്ന് പറ്റി കൂടാനുള്ള ഇടമല്ല രാഷ്ട്രീയം’, ‘ചെറുപ്പക്കാർ നേതൃത്വത്തിലേക്ക് വരണം, പ്രായമുള്ളവർ മാറിനിൽക്കട്ടെ’ എന്നും പ്രതികരിച്ചവരുണ്ട്. ‌

മാറ്റം വേണ്ടേ പോലീസ് സ്റ്റേഷന്‍ മാർച്ചിനും

കലാലയ രാഷ്ട്രീയം മുതല്‍ മുഖ്യധാര രാഷ്ട്രീയം വരെ ഫോളോ ചെയ്യുന്ന സമരരീതിയാണ് പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫിസ് മാര്‍ച്ചുകൾ. പ്രതിഷേധമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് പറയുമ്പോഴും ഇതിനൊക്കെയും വേണ്ടേ മാറ്റങ്ങൾ. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിലും ക്രിയേറ്റിവിറ്റി ഉണ്ടായിരുന്നു. പാട്ട് പാടിയും വളരെ ക്രിയേറ്റീവായ പോസ്റ്ററുകളും അവർ ഇതിനായി ഉയർത്തി. ഇതെല്ലാമാണ് ആ സമര പോരാട്ടത്തെ അന്തർ ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചത്.

നിഷേധിക്കപ്പെട്ട നീതീയ്ക്കായാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയത്, രാഷ്ട്രീയ പാർട്ടിക്ക് ഭരണമല്ലേ മുഖ്യം. യുവാക്കളെ പരി​ഗണിക്കുകയും ഒന്നിച്ച് നിൽക്കുകയും ചെയ്താൽ രാഷ്ട്രീയ പാർട്ടികൾ രക്ഷപ്പെടും.
– ജിബിൻ ജേക്കബ്‌, അധ്യാപകൻ

സിജെപിയുടെ വിജയം പല പാര്‍ട്ടികൾക്കുമുള്ള മുന്നറിയിപ്പാണ്.
– ഷോൺ ടി. ഷാജന്‍, ബി.എഡ് വിദ്യാർഥി

രാഷ്ട്രീയത്തിൽ  പതിവില്‍ നിന്നുള്ള മാറി നടത്തം ഇന്നാട്ടിലെ യുവതലമുറ ആഗ്രഹിക്കുന്നുണ്ട്. അഭിപ്രായ സര്‍വേയിൽ കൂടുതൽ ആളുകളും ഇതാണ് ആവശ്യപ്പെട്ടത്. രണ്ടാംനിരയെ എല്ലാ രാഷ്ട്രീയ പാർടികളും സജ്ജമാക്കുമ്പോഴും അവരുടെ പ്രവർത്തന രീതിയിൽ പോലും വലിയ വ്യത്യാസം വരുന്നില്ല. പതിവിനൊപ്പം തുഴയുന്ന ശൈലിയാണ് ഏറ്റുപിടിക്കുന്നത്. റീൽ രാഷ്ട്രീയത്തെ പ്രമോട്ട് ചെയ്യുന്ന ഇവർ അതിനപ്പുറമായി ക്രിയേറ്റിവിറ്റിയിലേക്ക് ഇറങ്ങുന്നില്ല എന്നുള്ള വിമർശനവും നിലനിൽക്കുന്നുണ്ട്.

പാർട്ടി സമ്മേളനങ്ങളിലെ ‘ന്യൂജെൻ വൈബ്’

ന്യൂജെന്‍ വൈബുണ്ടെങ്കിലെ പുതിയ തലമുറ എവിടെയും ഒപ്പം ചേരൂ. രാഷ്ട്രീയ പാര്‍ട്ടികളുടെ തീവ്രമായ സംഘടനാ സംവിധാനത്തിനും വേണം മാറ്റം. അച്ചടക്കത്തോടെ കൈകെട്ടി നേതാവിന്റെ പ്രസംഗം കേൾക്കുന്ന ആ കാലമൊക്കെ പോയി.

സിജെപി പോലെയാകണം പാർട്ടികൾ. ഇനി മാറാതെ നിലനിൽക്കാന്‍ പറ്റില്ല.
– അശ്വിൻ ജോസഫ്, എംബിഎ വിദ്യാർഥി

സിജെപി മുന്നേറ്റം എല്ലാവർക്കും ഒരു പാഠമാണ്, ഒറ്റയ്ക്ക് നോടാനുള്ള താത്പര്യം എല്ലാ പാർട്ടിക്കാരും മാറ്റണം.
– ജെസ്വിന്‍ കുര്യൻ ജേക്കബ്, ബിസിനസ്

‘വൈബ്’ ക്രിയേറ്റ് ചെയ്താല്‍ പിള്ളേർ ഒപ്പം ചേരും. ഈ അടുത്ത നടന്ന ‘ഡിവൈഎഫ്ഐ’, ‘യൂത്ത് കോൺഗ്രസ്’ സമ്മേളനങ്ങളിലൊക്കെ ഈ വൈബ് പ്രത്യക്ഷപ്പെടുന്നുണ്ട് എന്നുള്ളത് പ്രതീക്ഷാ നിര്‍ഭരമാണ്. നേതാവിനും സഹപ്രവർത്തകർക്കുമൊപ്പം നൃത്തം ചെയ്യുന്ന പ്രവർത്തകരാണ് പ്രതീക്ഷ. വൈബ് ഉണ്ടായാല്‍ തന്നെ രാഷ്ട്രീയം കളറായെന്നാണ് ഉയര്‍ന്ന മറ്റൊരു പ്രധാന അഭിപ്രായം.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what’s happening around and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Whats Happening Around

All Comments

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading